പ്രവാസികൾക്കും സ്വദേശികൾക്കും വിസ്മയമായി 'മാവേലി' വയ്പു വള്ളത്തിൽ
Mail This Article
ടെക്സാസ്∙ വൈവിധ്യമായ കാഴ്ചകൾ ഒരുക്കി എന്നും അമേരിക്കൻ മലയാളിസമൂഹത്തിനു മാതൃകയായി നിലകൊള്ളുന്ന മലയാളികളുടെ ഒരു ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ് ലീഗ് സിറ്റി പൊന്നോണത്തെ വരവേറ്റു. ടെക്സാസ് സിറ്റിയിൽ നിന്നും ജലമാർഗ്ഗം വെപ്പ് വള്ളത്തിൽ എത്തിയ മാവേലിയെ ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി ലീഗ് സിറ്റിയിലുള്ള വാൾട്ടർ ഹാൾ പാർക്ക് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഘോഷയാത്രയോടുപ്പമുണ്ടായിരുന്ന തനതു കേരള കലാരുപമായ പുലികളി സ്വദേശികളിൽ അതിശയം ജനിപ്പിച്ചു.
അത്തപ്പൂക്കളവും നിറപറയും നിലവിളക്കും അർപ്പുവിളികളുമായി കേരളത്തനിമ ഒട്ടും വെടിയാതെ വിപുലമായ സജ്ജീകരണങ്ങളാണ് ലീഗ് സിറ്റി മലയാളികൾ മാവേലിത്തമ്പുരാനെ വരവേൽക്കാനായി ഒരുക്കിയിരുന്നത്. നാടൻപാട്ടുകൾക്കും വിവിധതരം കലാവിരുന്നുകൾക്കും ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കപ്പെട്ട വടംവലിയും മറ്റു വിവിധതര മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി. തുടർന്ന് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിക്കപ്പെട്ടു.
ഉച്ചയോടെ രാജേഷ് ആഷ്ലിപോയിന്റ് തയ്യാറാക്കിയ പതിനെട്ടോളം വിഭവങ്ങൾ ഉൾകൊള്ളിച്ചു മലയാളികൾക്ക് പ്രിയപ്പെട്ട നാടൻ വാഴയിലയിൽ വിളമ്പിയ രുചികരമായ സദ്യ ഏവരും ആസ്വദിച്ചു.
ലീഗ് സിറ്റിയിലെ എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആവേശപൂർവം മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഓണാഘോഷം. പരിപാടിയുടെ ഗ്രാൻഡ് സ്പോൺസറായ ഹെന്രി പോൾ അബാക്കസ് ട്രാവൽസ് സിഇഓ യിൽ നിന്നും ലീഗ് സിറ്റിയുടെ പ്രതിനിധികളായ രാജേഷ് പിള്ള, ബിജി കൊടകേരിൽ എന്നിവർ സംഭാവന ഏറ്റുവാങ്ങി.
പരിപാടികൾക്ക് ബിനീഷ് ജോസഫ്, സോജൻ ജോർജ്, ഡോ.രാജ്കുമാർ മേനോൻ , ഡോ.നജീബ് കുഴിയിൽ, മാത്യു പോൾ , വിനേഷ് വിശ്വനാഥൻ, രാജൻകുഞ്ഞു ഗീവർഗീസ് , ഷിബു ജോസഫ് , ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ , ബിജോ സെബാസ്റ്റ്യൻ, ഡോ. ജേക്കബ് തെരുവത്ത്, സോജൻ പോൾ, പ്രതാപൻ തേരാട്ടു, റോബി തോമസ്, ജോമോൻ ജേക്കബ് എന്നിവർ നേതൃത്വം കൊടുത്തു.