ഐഎപിസി വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആനി കോലോത്തിന്
Mail This Article
ന്യൂയോര്‍ക്ക് ∙ ഇൻഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വുമണ്‍ ഓഫ് ദി ഇയര്‍ 2019 അവാര്‍ഡ് അമേരിക്കന്‍ മലയാളി സംരംഭക ആനി കോലോത്തിന്. പ്രതിസന്ധികളിൽ പതറാതെ പൊരുതി ജീവിതം തിരിച്ചുപിടിച്ചതിനുള്ള അംഗീകാരമാണ് തൊടുപുഴ സ്വദേശിനിയായ ആനിക്ക് ഈ പുരസ്കാരം.
2009 ലാണ് ആനിയുടെ ഭർത്താവ് ജോര്‍ജ് കോലോത്തും 11 കാരനായ മകൻ ജോര്‍ജ് കോലോത്ത് ജൂനിയറും വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയിലേക്ക് കുടിയേറി കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്തയാളായിരുന്നു പാലക്കാട് സ്വദേശിയായ ജോര്‍ജ് കോലോത്ത്. ആറു മക്കളും ജോര്‍ജും ആനിയുമടങ്ങുന്ന കുടുംബത്തില്‍ വിധിയുടെ ആദ്യ പ്രഹരമായിരുന്നു അത്.
ഫാര്‍മസി ബിരുദധാരിയായ ആനി വിവാഹശേഷമാണ് ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയത്. റിയല്‍എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റിന് ചെറിയ തുടക്കമിട്ട ജോര്‍ജിനെ സഹായിക്കാന്‍ ആനിയും രംഗത്തിറങ്ങി. ആദ്യകാലങ്ങളില്‍ വിശ്രമമില്ലാതെ ജോലി ചെയ്താണ് ഇരുവരും ബിസിനസിനെ വിജയത്തിലേക്കു നയിച്ചത്. അതിനിടയിലാണ് ജോർജിന്റെ മരണം. അതോടെ കുടുംബത്തിന്റെയും ബിസിനസിന്റെയും ഭാരം ആനി തനിച്ചു തോളിലേറ്റി. അതിനിടെ, ആനിയുടെ ജോലിക്കാരിക്ക് വീസയില്ലെന്നും അവരെ വീട്ടുതടങ്കിലാക്കിയെന്നും ആരോപിച്ച് കേസുണ്ടായെങ്കിലും നിയമപോരാട്ടത്തിലൂടെ ആനി അതിനെ മറികടന്നു.
ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദ് ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസി ഇന്റര്‍നാഷനല്‍ മീഡിയ കോണ്‍ഫറന്‍സില്‍വച്ച് ആനി കോലോത്തിന് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിക്കും.