മുസ്‌ലിം ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചു; ഹാലിബർട്ടൻ വൻ തുക നഷ്ടപരിഹാരം നൽകും
Mail This Article
ഹൂസ്റ്റൺ ∙ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാലിബർട്ട് എനർജി സർവീസസ് കമ്പനി മാനേജർമാർ വർഷങ്ങളോളം വംശീയമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത രണ്ടു മുസ്‌ലിം ജീവനക്കാർക്ക് 275,000 ഡോളർ നഷ്ടപരിഹാരമായി നൽകുന്നതിന് ധാരണയായി. ഇന്ത്യൻ അമേരിക്കൻ വംശജൻ മിർ അലിയും സിറിയൻ അമേരിക്കൻ ഹസ്സൻ സ്നോബറുമാണ് മാനേജർമാരുടെ പീഡനത്തിനിരയായത്.
ഇരുവരും ടെക്സസ് കിൽഗോർ എനർജി കമ്പനി ജീവനക്കാരായിരുന്നു. അലിയെ രാജ്യത്തിന്റേയും മതത്തിന്റേയും പേരുവിളിച്ചാണ് സൂപ്പർ വൈസർമാർ അധിക്ഷേപിച്ചിരുന്നതെന്ന് ഇവർ നൽകിയ ലൊ സ്യൂട്ടിൽ ആരോപിച്ചിരുന്നു. പലപ്പോഴും ഇവരെ ഭീകരരെന്ന് വിശേഷിപ്പിക്കുന്നതിന് മാനേജർമാർ ശ്രമിച്ചിരുന്നതായും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. മാനേജർമാർക്കെതിരെ പരാതി നൽകിയ അലിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
മതപരമായ വേർതിരിവ് ഉണ്ടായതായി ഈക്വൽ എംപ്ലോയ്മെന്റ് ഓപ്പർട്യൂണിറ്റി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് ഒക്ടോബർ എട്ടിന് കമ്പനി നഷ്ടപരിഹാരം നൽകുന്നതിന് തയാറായത്. ജീവനക്കാർക്ക് ഭയം കൂടാതെ ജോലി സ്ഥലത്തേക്ക് വരുന്നതിനും പ്രവർത്തിക്കുന്നതിനും അവസരം നിഷേധിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന് സീനിയർ ട്രയൽ അറ്റോർണി ജോയൽ ക്ലാർക്ക് പറഞ്ഞു.