ഗസാല ഹഷ്മി – വെർജിനിയ സെനറ്റിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം പ്രതിനിധി
Mail This Article
വെർജീനിയ ∙ വെർജിനിയ സെനറ്റിൽ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതാ പ്രതിനിധി. വെർജിനിയ ഡിസ്ട്രിക്ട് പത്തിൽ നിന്നാണ് കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റർ ഗ്ലെൻ സ്റ്റർട്ട്‌വെന്റിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഹഷ്മി പരാജയപ്പെടുത്തിയത്.
കമ്മ്യൂണിറ്റി കോളജ് പ്രഫസറായിരുന്ന ഗസാല ഹഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇരുപത് വർഷത്തോളം റിച്ച്മോണ്ട് റയ്നോൾഡ് കമ്മ്യൂണി കോളജിൽ ലിറ്ററേച്ചർ പ്രഫസറായിരുന്നു ഹഷ്മി. വെർജിനിയ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
സിയാ ഹഷ്മി, തൻവീൻ ഹഷ്മി ദമ്പതികളുടെ മകളായി ഹൈദരാബാദിൽ 1964 ലായിരുന്നു ഗസാല ഹഷ്മിയുടെ ജനനം. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായിരുന്നു ഗസാലയുടെ പിതാവ്.
ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും അറ്റ്ലാന്റാ എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇവർക്ക് നാലു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
ഇതു എന്റെ വിജയമല്ല, നിങ്ങളുടെ എല്ലാവരുടേയും വിജയമാണ്. വെർജിനിയായുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ തുടർന്നും നിങ്ങളുടെ സഹകരണം ആവശ്യമാണ്. ഹഷ്മി ട്വിറ്ററിൽ കുറിച്ചു.