പാത്രിയർക്കീസ് ബാവായ്ക്ക് സുരക്ഷ ഒരുക്കി മലയാളി പൊലീസ് ഓഫിസർ
Mail This Article
ഹൂസ്റ്റൺ∙ സെൻറ്. മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ഇടവക സന്ദർശനത്തിനു ഹൂസ്റ്റണിലെത്തിയ പരിശുദ്ധ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് അപ്രേം രണ്ടാമൻ ബാവായ്ക്ക് രണ്ടുദിവസത്തെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയത് മലയാളി പോലീസ് ഓഫിസർ മനോജ് കുമാർ പൂപ്പാറയിൽ. എറണാകുളം ജില്ലയിൽ മുളന്തുരുത്തിയിൽ വെട്ടിക്കൽ ദേശത്ത് റിട്ടേഡ് പൊലീസ് ഓഫിസർ പി.ഐ. രാഘവന്റെയും, ലീലയുടെയും മകനാണ് മനോജ് കുമാർ.
2005 ൽ അമേരിക്കയിലെത്തിയ ഇദ്ദേഹം ഫിനിക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദം നേടിയ ശേഷം 2013 ൽ ലോ എൻഫോഴ്സ്മെൻറിൽ ചേർന്നു. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പൊലീസ് അക്കാദമിയിൽ നിന്ന് ബെസ്റ്റ് കേഡറ്റ് ആയി. തന്റെ അച്ഛന്റെ പാത പിന്തുടരുക എന്ന ലക്ഷ്യത്തോടെ, കറയറ്റ ഒരു പൊലീസ് ഓഫിസർ എന്നു സമൂഹം തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നതായി ഹൂസ്റ്റൺ സിറ്റിയിലെ മെട്രോ പൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെൻറിൽ പൊലീസ് ഓഫിസറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം പറഞ്ഞു.
ഭാര്യ ഹണി, തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ദേശത്ത് കൈപ്പാപറമ്പിൽ ശ്രീനിവാസൻ തന്ത്രിയുടെയും ലോലിതയുടെയും മകളാണ്. ഏകമകൻ 11–ാം ക്ലാസ് വിദ്യാർഥിയായ മാധവൻ. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സുരക്ഷാ സേനക്ക് നേതൃത്വം നൽകിയ മനോജ് കുമാറിന് ഇടവക ജനങ്ങളും മലയാളി സമൂഹവും അഭിനന്ദനം അറിയിച്ചു.