ടെനിസി ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതക്കുറ്റത്തിന് അറസ്റ്റിലായവര്‍
Mail This Article
ടെനിസി∙ നാഷ്‌വില്ലിലുള്ള ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട നാല് കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പൊലീസ്. ശനിയാഴ്ച രാത്രിയാണ് നാഷ്‌വില്ലിലെ ഡേവിഡ്സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്ന് നാലു പേരും രക്ഷപ്പെട്ടത്. നാലുപേരും അപകടകാരികളാണെന്നും ഇവരെ കണ്ടാല്‍ ഉടന്‍ തന്നെ പ്രാദേശിക അധികാരികളെ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു.
ഡെകോറിയസ് റൈറ്റ് (16), മോറിസ് മാര്‍ഷ് (17), ബ്രാന്‍ഡന്‍ കാരൂതേഴ്സ് (17), കാള്‍വിന്‍ ഹൊവ്സ് (15) എന്നിവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടവര്‍. ശനിയാഴ്ച രാത്രി ഇവർ ഓടി രക്ഷപ്പെടുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവരെ നിരീക്ഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ജയിലിന്റെ മറ്റൊരു ഭാഗത്ത് പോയപ്പോഴാണ് നാലുപേരും രക്ഷപ്പെട്ടത്. നാലുപേരും ലിഫ്റ്റില്‍ കയറി താഴത്തെ നിലയിലെത്തി അവിടെ നിന്നാണ് പുറത്തേക്ക് രക്ഷപ്പെട്ടതെന്ന് ജയില്‍ വക്താവ് പറഞ്ഞു. കൊലപാതകം, തോക്ക് കെവശം വയ്ക്കല്‍, വാഹന മോഷണം എന്നിവ ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് നാലുപേരും നേരിടുന്നത്. 24 കാരനായ നാഷ്‌വില്ലിലെ സംഗീതജ്ഞന്‍ കെയ്ല്‍ യോര്‍ലെറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് നാലു പേരും അറസ്റ്റിലായത്.
ഡെകോറിയസ് റൈറ്റ് (16) ആണ് യോര്‍ലെറ്റിനെ വെടിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഏപ്രില്‍ 8 ന് 19 കാരിയായ ചാര്‍ലി ഈസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ മോറിസ് മാര്‍ഷിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ബ്രാന്‍ഡന്‍ കാരൂതേഴ്സ് സൗത്ത് നാഷ്‌വില്ലില്‍ 2018 ൽ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയാണ്. വാഹന മോഷണം, തോക്ക് കെവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ 21-നാണ് കാള്‍വിന്‍ ഹൊവ്സിനെ അറസ്റ്റു ചെയ്തത്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 615 862 8600 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.