ഇരുട്ടിൽ പതിയിരുന്നു പ്രതിയുടെ ആക്രമണം; അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
Mail This Article
ഫെയ്റ്റിവില്ല (അർക്കൻസാസ്) ∙ ഫെയ്റ്റിവില്ല പൊലീസ് സ്റ്റേഷൻ പാർക്കിങ്ങ് ലോട്ടിൽ രാത്രി ഇരുളിന്റെ മറവിൽ പതിയിരുന്ന പ്രതിയുടെ ആക്രമണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷന്റെ പുറകിൽ നിന്നും വെടിയൊച്ച കേട്ടാണു രണ്ടു പൊലീസ് ഓഫിസർമാർ പുറത്തിറങ്ങിയത്. ഇതിനിടയിൽ പട്രോൾ വാഹനത്തിൽ ഇരുന്നിരുന്ന പൊലീസ് ഓഫിസർ സ്റ്റീഫന്റെ കാറിനു വെടിയേറ്റിരുന്നു. പൊലീസ് തിരിച്ചു വെടിവെച്ചതിനെ തുടർന്ന് ആയുധധാരിയായ ലണ്ടൻ ടി. ഫിലിപ്പ്സിനു (35) വെടിയേറ്റു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
രണ്ടുവർഷമായി ഫെയ്റ്റിവില്ല പൊലീസ് സ്റ്റേഷനിൽ ഓഫിസറായി ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റീഫൻ സമർപ്പണ മനോഭാവമുള്ള ധീരനായ ഓഫിസറായിരുന്നുവെന്ന് ഫെയ്റ്റിവില്ല പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
എന്താണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസ് ഓഫിസർമാരെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.