ഇംപീച്ച്മെന്റ് അമേരിക്കൻ ജനത അനുകൂലിക്കുന്നില്ലെന്ന് സർവ്വെ റിപ്പോർട്ട്
Mail This Article
വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാർട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കൻ ജനതയും അനുകൂലിക്കുന്നില്ലെന്നു സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൺമൗത്ത് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണു സർവ്വെ സംഘടിപ്പിച്ചത്.
സർവ്വെയിൽ പങ്കെടുത്ത 51 ശതമാനം ഇംപീച്ച്മെന്റിനെ എതിർത്തപ്പോൾ 45 ശതമാനമാണ് അനുകൂലിച്ചത്. ട്രംപിനു പിന്തുണ നൽകുന്നവരുടെ എണ്ണം കഴിഞ്ഞ മാസം നടന്ന സർവ്വെയെക്കാൾ വർധിച്ചതായാണു റിപ്പോർട്ട്. യുഎസ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡമോക്രാറ്റിക് പാർട്ടിയിലെ പല അംഗങ്ങളും ഇംപീച്ച്മെന്റിനെ പൂർണ്ണമായും അംഗീകരിക്കുന്നില്ല എന്നത് പാർട്ടിയെ വല്ലാതെ കുഴയ്ക്കുന്നു.
വരുംദിനങ്ങളിൽ യുഎസ് ഹൗസിൽ അവതരിപ്പിക്കുന്ന ഇംപീച്ച്മെന്റ് പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ലഭിച്ചാൽ പോലും ജനുവരിയിൽ ചേരുന്ന യുഎസ് സെനറ്റിൽ പ്രമേയം പരാജയപ്പെടുമെന്നു ഉറപ്പാണ്. ട്രംപിനോട് എതിർപ്പു പ്രകടിപ്പിച്ച പല റിപ്പബ്ലിക്കൻ അംഗങ്ങളും നിലപാടുകളിൽ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. അധികാരദുർവിനിയോഗവും നീതി നിർവഹണത്തിൽ തടസംവരുത്തിയെന്നതുമാണു ട്രംപിനെതിരെ ആരോപിക്കപ്പെട്ടിരുന്ന ഗുരുതരമായ കുറ്റം.