പൗരത്വ ഭേദഗതി ബില്ലിനെ വിമർശിച്ച് യുഎസ് പ്രതിനിധി ആന്‍ഡ്രെ കാഴ്സണ്‍
Mail This Article
വാഷിങ്ടൻ ∙ ഒരു വിഭാഗം ജനതയെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ്‌ലിം കോണ്‍ഗ്രസ് പ്രതിനിധി ആന്‍ഡ്രേ കാഴ്സണ്‍. ഇന്ത്യയിലെ വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ ശേഷമാണ് കാഴ്സണ്‍ ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക പദവി പിന്‍വലിക്കുന്നതിലും കാഴ്സണ്‍ ആശങ്ക പ്രകടിപ്പിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിന്‍റെ ഭാവിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു' - കാഴ്സണ്‍ പറഞ്ഞു.അതിനെ അപകടകരമായ നീക്കമെന്നും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു,
"ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ പ്രധാനമന്ത്രിയുടെ മറ്റൊരു മാരകമായ നീക്കമാണ് ഞങ്ങള്‍ കണ്ടത്. എന്നിരുന്നാലും, മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ല. ന്യൂനപക്ഷ മുസ്‌ലിങ്ങളെ ഇന്ത്യയിലെ രണ്ടാം ക്ലാസ് പൗരനാക്കാനുള്ള മറ്റൊരു ശ്രമമാണ് ഈ നടപടി" കാഴ്സ്ണ്‍ പറഞ്ഞു.
ലോക്സഭ ബില്‍ പാസാക്കുന്നതിനു മുൻപ് യുഎസ് രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മീഷന്‍ ബില്ലിനെ 'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കം' എന്നാണ് വിശേഷിപ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് ഇന്ത്യന്‍ നേതാക്കള്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്താന്‍ യു എസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കാഴ്സന്‍ പറഞ്ഞു.
എന്നാല്‍, യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍റെ വിമര്‍ശനാത്മക പരാമര്‍ശങ്ങളെ അപലപിക്കാതെ, വിദേശകാര്യ മന്ത്രാലയം വക്താവ് രവിഷ് കുമാര്‍, രാജ്യാന്തര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സ്ഥാപനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും, അവരുടെ അധികാര പരിധിയിലല്ലാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള മുന്‍വിധി ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്‍റ് ചര്‍ച്ചകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ യൂഗോ അസ്റ്റുറ്റോ പറഞ്ഞു.