തർക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫിസർ ഉൾപ്പെടെ 2 മരണം
Mail This Article
ഹവായ് ∙ വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തർക്കവും വാടകക്കാരൻ വീട്ടുടമസ്ഥനെ കുത്തി പരുക്കേൽപിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വാടകക്കാരൻ തുടർച്ചയായി വീട്ടിൽ നിന്നും വെടിയുതിർത്തതിനെ തുടർന്ന് രണ്ടു പൊലീസുക്കാർ, ഒരു വനിതാ ഓഫിസർ ഉൾപ്പെടെ സംഭവ സ്ഥലത്തു വച്ചു മരിക്കുകയും മൂന്നാമത്തെ പൊലീസുകാരനു പരുക്കേല്ക്കുകയും ചെയ്തതായി ഹൊന്ന ലുലു പൊലീസ് ചീഫ് സൂസൻ പറഞ്ഞു.
ജനുവരി 19 ഞായറാഴ്ചയായിരുന്നു സംഭവം. ഹൊന്ന ലുലു ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു സംഭവം. കോടതിയിൽ നിന്നും ഒഴിവാകണമെന്ന് നോട്ടീസ് ലഭിച്ചിട്ടും പുറത്തു പോകാൻ തയ്യാറാകാതിരുന്ന വാടകക്കാരൻ ജെറി ഹാനലിനോട് വീട് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് ഉടമസ്ഥൻ വീട്ടിലെത്തിയത്. സംസാരത്തിനിടെ ജെറി ഉടമസ്ഥനെ കുത്തി പരിക്കേല്പിച്ചു ഒരുവിധം രക്ഷപ്പെട്ട ഉടമസ്ഥൻ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഘം അവിടെ എത്തിയത്.
പൊലീസെത്തിയപ്പോൾ വീട്ടിൽ നിന്നും കനത്ത പുകപടലം ഉയരുന്നതാണ് കണ്ടത്. തുടർന്ന് 20 റൗണ്ടോളം വെടിവയ്ക്കുകയായിരുന്നു. വാടക വീട് ആളി കത്തിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഏഴോളം വീടുകൾ കൂടി കത്തിയമർന്നു. വാടക വീട്ടിൽ മറ്റു രണ്ടു സ്ത്രീകൾ കൂടി ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ജെറിക്കും രണ്ടു സ്ത്രീകൾക്കും എന്തുപറ്റി എന്ന് അറിയണമെങ്കിൽ തീ ശമിക്കണം. അതിനുവേണ്ടി പൊലീസ് കാത്തു നിൽക്കുകയാണ്. ഇവർ മൂവരും മരിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.