താലിബാനുമായി ഉപാധികളോടെ ചർച്ചയാകാമെന്ന് ട്രംപ്
Mail This Article
വാഷിങ്ടൻ ∙ അഫ്ഗാനിൽ അമേരിക്കൻ അധിനിവേശത്തിന്റെ പതിനെട്ടു വാർഷം പിന്നിടുമ്പോൾ താലിബാനുമായി ഉപാധികളോടെ ചർച്ചയാകാമെന്ന് ട്രംപ് അംഗീകരിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന സൈനീകനെ വരെ പിൻവലിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ അക്രമം ഒഴിവാക്കാമെന്ന് താലിബാനിൽ നിന്നും ഉറപ്പു ലഭിച്ചതിനുശേഷം മാത്രമേ ഇങ്ങനെ ഒരു കരാറിൽ ഒപ്പുവയ്ക്കുകയുള്ളൂവെന്നും, അതിനുശേഷം താലിബാനും അഫ്ഗാനിസ്ഥാൻ അധികൃതരും തമ്മിൽ ചർച്ചയാകാമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയൊ അഫ്ഗാനിസ്ഥാൻ നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപിന്റെ തീരുമാനം അറിയിച്ചത്.
2001 മുതൽ അഫ്ഗാനിസ്ഥാനിൽ നടന്ന അക്രമ സംഭവങ്ങളിൽ ആയിരക്കണക്കിന് അഫ്ഗാനിസ്ഥാൻ പട്ടാളക്കാരും 3500 ലധികം അമേരിക്കൻ സഖ്യകക്ഷി സൈനികരും കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ നീക്കത്തെ താലിബാൻ അധികൃതരും സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ താലിബാനുമായി ചർച്ച ചെയ്തിരുന്നുവെങ്കിലും ട്രംപ് അപ്രതീക്ഷിതമായി ചർച്ച നിർത്തിവയ്ക്കുകയായിരുന്നു.