വീടിനു തീപിടിച്ചു; സഹോദരിയെ രക്ഷിച്ചു മരണത്തിനു കീഴടങ്ങി നാലു വയസ്സുകാരൻ
Mail This Article
ഫ്ലോറിഡ ∙ സൈഡൻ മയറിന് പ്രായം നാലു വയസ്സ്. അപ്രതീക്ഷിതമായി വീടിനു തീപിടിച്ചു മുറിയിൽ പുക നിറഞ്ഞപ്പോൾ മൂന്നു വയസ്സുള്ള സഹോദരിയെ രക്ഷിച്ചു അവൻ മരണത്തിനു കീഴടങ്ങി. മരണത്തിനു കീഴടങ്ങിയ സൈഡന്റെ അവയവം ദാനം ചെയ്തിരുന്നു. അവയവങ്ങൾ സ്വീകരിച്ച നവജാത ഇരട്ടക്കുട്ടികൾക്കു പുതു ജീവിതം ലഭിച്ചതായി മാതാവ് അഭിമാനത്തോടെ പറയുന്നു. മകൻ പ്രകടിപ്പിച്ച ധീരതയിൽ അഭിമാനം കൊള്ളുന്നതായി അവർ അറിയിച്ചു.
വെള്ളിയാഴ്ച്ച രാത്രി സൈഡനും മൂന്നുവയസ്സുള്ള സഹോദരിയും മുത്തച്ഛനൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണു വീടിനു തീപിടിച്ചത്. മാതാവ് പുറത്തു ജോലിയിലായിരുന്നു. എന്നാൽ രോഗബധിതനായ മുത്തച്ഛൻ ഇതൊന്നും അറിഞ്ഞില്ല. മുറി മുഴുവൻ പുകകൊണ്ടു നിറഞ്ഞിരുന്നു. പുക അപകടകരമാണെന്ന് മനസ്സിലാക്കിയ സൈഡൻ ഇവർ കിടന്നിരുന്ന മുറിയുടെ ജനൽ തുറന്ന് മൂന്നുവയസ്സുള്ള സഹോദരിയെ രക്ഷപ്പെടുത്തി. ഇതിനിടയിൽ പുക ശ്വസിച്ചു സൈഡൻ ബോധരഹിതനായി.
അഗ്നിശമന സേനാംഗങ്ങൾ എത്തി വാതിൽ തുറന്നപ്പോൾ മുത്തച്ഛനും സൈഡനും വീട്ടിൽ മരിച്ചു കിടക്കുന്നതും മൂന്നു വയസ്സുകാരി ജനലിനു സമീപം കിടക്കുന്നതുമാണ് കണ്ടത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.