ADVERTISEMENT

ഡാലസ് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ കത്തീഡ്രലിന്റെ 40–ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടപ്പാക്കുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ ഹൈറേഞ്ച് മേഖലാ ഗോസ്പൽ മിഷ്യൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ പണി പൂർത്തീകരിച്ചിരിക്കുന്ന അമ്മാനുവേൽ ഭവനത്തിന്റെ കൂദാശ കർമ്മം  2020 ഫെബ്രുവരി എട്ടിന് അഭിവന്ദ്യ യൂലിയോസ് ഏലിയാസ് മെത്രാപോലീത്തായുടെ കാർമ്മികത്വത്തിൽ നടന്നു.

immanuel-bhavan-1

പരസഹായം കൂടാതെ ജീവിതത്തിൽ യാതൊന്നും ചെയ്യാനാവാതെ, തങ്ങളുടെ ജീവിതം താളം തെറ്റി ദുരിതമനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് അഭയമേകി കൊണ്ട് അവരെ കുടുംബസമേതം താമസിപ്പിച്ച്, പരിചരണത്താലും ചികിത്സകൊണ്ടും പ്രത്യേക തൊഴിൽ പരിശീലനം നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തുകയെന്ന മഹത്തായ ആശയത്തോടെ തുടക്കം കുറിച്ച ഒരു സംരംഭമാണ് ഇമാനുവൽ ഭവനം ലിവിങ്ങ് സ്കിൽസ് ട്രെയിനിങ് സെന്റർ. ഹൈറേഞ്ച് മേഖലയുടെ ഭൂപ്രകൃതിക്കനുസൃതമായി ഇരുനിലയിലായി അതിമനോഹരമായി പണി പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിന്റെ  താഴെ ഭാഗം റീ ഹാബിറ്റേഷൻ സെന്ററായും ത്രിഫ്റ്റ് ഹൗസായും പ്രവർത്തിക്കും. 30 ലക്ഷത്തോളം രൂപയാണ് ഇക്കാര്യത്തിനായി ഇടവകാംഗങ്ങൾക്കിടയിൽ നിന്നും സമാഹരിച്ചിട്ടുള്ളത്.

കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കോട്ടയം ഭാരത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നിർധനരായ രോഗികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുവാൻ സാധിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ ജാതിമത ഭേദമെന്യേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി തുടർ വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കിവരുന്നു.

യഥാർത്ഥ ക്രൈസ്തവ സന്ദേശ സാക്ഷാത്ക്കാരത്തിനായി ആതുര സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നത് ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണവും ഒത്തൊരുമയും കൊണ്ടുമാത്രമാണെന്ന് വികാരി റവ. ഫാ. യൽദൊ പൈലി, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com