കാണാതായ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ
Mail This Article
ഫോർട്ട്വാലി (ജോർജിയ) ∙ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്‌വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയർ വിദ്യാർഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ത്രോഫോർട്ട് കൗണ്ടി റോഡിൽ വൃക്ഷനിബിഢമായ സ്ഥലത്തു നിന്നും കണ്ടെത്തി. ചില്ലികമ്പുകൾ കൊണ്ട് മൂടപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം എന്ന് ഫോർട്ട്‍വാലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആണു മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അനിത്രയുടെ കാമുകൻ ഡിമാർക്കസ് ലിറ്റിലിനെ (23) ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു.
സൗത്ത് ഫൾട്ടൺ കൗണ്ടി വെസ്റ്റ് ലേക്ക് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ചു, അഗ്രികൾച്ചർ, മേജറായി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തിവരികയായിരുന്നു. ലോക പ്രണയദിനത്തിലാണ് അവസാനമായി അനിത്ര ആശംസകൾ അറിയിച്ചു പിതാവിന് ടെക്സ്റ്റ് മെസ്സേജ് അയച്ചതും ദിവസത്തിൽ ഇടയ്ക്കിടെ ഫോൺ സന്ദേശം അയക്കുന്ന പതിവുള്ള അനിത്രയുടെ സന്ദേശം നേരം വൈകിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇതിനു സമാനമായ സംഭവമായിരുന്നു അറ്റ്ലാന്റാ യൂണിവേഴ്സിറ്റി സീനിയർ അലക്സീസ് ക്രോഫേർഡിന്റേത് (31). യൂണിവേഴ്സിറ്റി ക്യാംപസിനു പുറത്തു താമസിച്ചിരുന്ന ഇവർ അപ്രത്യക്ഷമായതിന് ഒരാഴ്ചയ്ക്കുശേഷം ഡികാമ്പ് കൗണ്ടി പാർക്കിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസിൽ അലക്സിയുടെ റൂം മേറ്റും റൂം മേറ്റിന്റെ കാമുകനും അറസ്റ്റിലായിരുന്നു. അനിത്രയുടെ മരണത്തെകുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.