കാണാതായ ആ രണ്ടു കുട്ടികൾക്ക് എന്തു സംഭവിച്ചു? മാതാവ് അറസ്റ്റിൽ
Mail This Article
ക്വായ (ഹവായ) ∙ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ കാണാതായ റെക്സബർഗിൽ നിന്നുള്ള ടെയ്‍ലിറയാൻ (17), ജോഷ്വവവാലെ (7) എന്നീ രണ്ടു കുട്ടികളുടെ മാതാവ് ലോറിവാറലായെ പൊലീസ് അറസ്റ്റ് ചെയ്തു. ഐസഹോയിൽ നിന്നുള്ള വാറന്റിനെ തുടർന്നാണ് അറസ്റ്റ്. ഇവർക്ക് 5 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സെപ്തംബർ മുതൽ അപ്രത്യക്ഷമായ കുട്ടികളെ ഉടൻ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നൽകിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ലോറി പരാജയപ്പെട്ടുവെന്നും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
ലോറിയുടെ ഭർത്താവിനെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭർത്താവാണ് ഇപ്പോൾ ഒപ്പമുള്ള ഡെബെൽ. കുട്ടികളെ കാണാതായതിനെ കുറിച്ച് വ്യത്യസ്തമായ വിശദീകരണമാണ് മാതാവ് അധികൃതർക്ക് നൽകിയത്. അടുത്തിടെ ലോറിയുടെ കൈവശം മകൻ ടെയ്‍ലി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
ഐസഹോ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകമാനം കുട്ടികൾ അപ്രത്യക്ഷമാകുന്നത് വലിയ ചർച്ചയായിരുന്നു. കുട്ടികൾ അപകടത്തിലാണെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക നിഗമനം.