ആർക്കും വേണ്ടാതെ അനാഥമായി ആയിരക്കണക്കിനു കപ്പൽ യാത്രക്കാർ
Mail This Article
വാഷിങ്ടൻ ∙ ലോകമെമ്പാടും കൊറോണ ബാധയുടെ ഭീതിയെത്തുടർന്ന് തുറമുഖത്ത് അടുപ്പിക്കാനും യാത്രക്കാരെ ഇറക്കാനും പല രാജ്യങ്ങളും അനുമതി നിഷേധിച്ച പതിനഞ്ചോളം ക്രൂയിസ് കപ്പലുകൾ കടലിൽ നട്ടം തിരിയുന്നു. പല കപ്പലുകളിലും കൊറോണ ബാധിച്ചവരും മറ്റു രോഗികളും മരിച്ചവരും ഉള്ളതായിട്ടാണു റിപ്പോർട്ടുകൾ.അർജന്റീനയിലെ ചിലിയിൽ നിന്നും മാർച്ച് 7ന് 1,243 യാത്രക്കാരും 586 ജീവനക്കാരുമായി പുറപ്പെട്ട ഹോളണ്ട് അമേരിക്കയുടെ വക സാൻഡം എന്ന കപ്പലിൽ കൊറോണ ബാധിച്ചവരും അസുഖം ബാധിച്ചു മരിച്ചവരുടെ ശവശരീരങ്ങളുമുണ്ട്.
മാർച്ച് 21ന് സൗത്ത് അമേരിക്കയിലെ സാൻ അന്റോണിയോയിൽ യാത്ര പൂർത്തിയാക്കേണ്ടിയിരുന്ന കപ്പൽ തുറമുഖത്ത് അടുപ്പിക്കാനോ യാത്രക്കാരെ ഇറക്കാനോ സൗത്ത് അമേരിക്ക അനുമതി നിഷേധിച്ചു. പിന്നീട് സമുദ്രത്തിൽ കറങ്ങിയ കപ്പൽ 100 ഓളം അമേരിയ്ക്കൻ പൗരന്മാർ യാത്രക്കാരായിട്ടുള്ളതിനാൽ ഫ്ലോറിഡയിൽ അടുപ്പിയ്ക്കാനായി പനാമ കെനാൽ വഴി കടക്കാൻ ശ്രമിച്ചതും പാനമ തടഞ്ഞു.
പിന്നീട് രോഗികളുടെയും മരിച്ചവരുടെയും പ്രത്യേക സ്ഥിതി പരിഗണിച്ച് പനാമ കെനാൽ കടക്കാൻ അനുമതി ലഭിച്ചു ഫ്ലോറിഡയിലെത്തിയ കപ്പൽ ഫ്ലോറിഡ തുറമുഖത്ത് അടുപ്പിക്കാനോ യാത്രക്കാരെയും ശവശരീരങ്ങളും ഇറക്കാനോ അനുമതി കിട്ടാതെ വീണ്ടും ആർക്കും വേണ്ടാത്തവരായി കടലിൽ. ഫ്ലോറിഡയിൽ ഇവരെ ഇറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും കപ്പൽ ഈ യാത്രക്കാരെയുമായി കടലിൽ കറങ്ങണം.
ഫ്ലോറിഡയിൽ കൊറോണ രോഗികൾക്കാവശ്യമായ ആശുപത്രി ബെഡ്ഡുകൾ ഇല്ലായെന്ന കാരണത്താലാണ് ഗവർണർ അനുമതി നിഷേധിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപ് ഫ്ലോറിഡ ഗവർണറുമായി സംഭാഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഫ്ലോറിഡയിൽ നിന്നുള്ളവരെ മാത്രം ഇറക്കാനുള്ള അനുമതിയായി കാർണിവൽ ക്രൂയിസ് കമ്പനിയുടെ വക കപ്പലുകളിൽ മാത്രം 6,000ത്തിൽപ്പരം പേർ കര കാണാനാകാതെ കപ്പലിൽ കഴിയുന്നു.