ന്യൂയോർക്കിൽ കൊറോണ മൂലം 16,000 പേർ മരിക്കാൻ സാധ്യത: ഗവർണർ
Mail This Article
ന്യൂയോർക്ക് ∙ കണക്കുകൾ പ്രകാരം ന്യൂയോർക്ക് സംസ്ഥാനത്തു മാത്രം കൊറോണ ബാധിച്ച് 16,000 പേർ മരിക്കാൻ സാധ്യതയുള്ളതായി ന്യൂയോർക്ക് ഗവർണർ ആൻഡ്രു കോമോ.
ഏപ്രിൽ 1ന് ബുധനാഴ്ച വൈകിട്ടോടെയുള്ള കണക്കിൽ അമേരിക്കയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 2,15,300 ആയി. മരിച്ചവരുടെ എണ്ണം 5,110 ആയി ഉയർന്നു.
ന്യൂയോർക്കിൽ മാത്രം ഒറ്റദിവസം മരിച്ചത് 505 പേർ. ഇതോടെ ന്യൂയോർക്ക് സംസ്ഥാനത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 2,219 ആയി.
ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഫീമ 250 ആംബുലൻസ് കൂടി ന്യൂയോർക്കിലേയ്ക്കയച്ചു. ന്യൂയോർക്കിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ കൂടുതൽ താൽക്കാലിക ആശുപത്രികൾ പൂർത്തിയായി വരുന്നു. ക്യൂൻസിലെ ബില്ലി ജീൻ കിംഗ് നാഷനൽ ടെന്നീസ് സെന്റർ, മൻഹാറ്റൻ സെൻട്രൽ പാർക്ക് തുടങ്ങിയ പലയിടങ്ങളും താല്ക്കാലിക ആശുപത്രികളും കൊറോണയെ നേരിടാനുള്ള എമർജൻസി മാനേജ്മെന്റ് കാര്യങ്ങൾക്കുമായി രൂപപ്പെടുത്തി.
നൂറുകണക്കിന് മെഡിക്കൽ വിദഗ്ധർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വോളണ്ടിയർമാരായി ന്യൂയോർക്കിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ഏപ്രിൽ അവസാനം വരെ കൊറോണ ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന പ്രതീക്ഷിക്കുന്നതായി ന്യൂയോർക്ക് ഗവർണർ ആൻഡ്രു കോമോ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.