ADVERTISEMENT

അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം ഇന്ന് രണ്ടു ലക്ഷത്തോളം ആകുമ്പോൾ ഏറ്റവും കൂടുതൽ ഭീതിയിൽ കഴിയുന്നത് നഴ്സിങ് ഹോമുകളിൽ വസിക്കുന്നവരാണ്. അമേരിക്കയിലെ കോറോണ വൈറസ് പ്രസരണത്തിന്റെ ആദ്യ പ്രഭവ കേന്ദ്രമെന്നു കരുതപ്പെടുന്നതു വാഷിങ്ടൻ സ്റ്റേറ്റിലെ സിയാറ്റിനിലുള്ള ലൈഫ് കെയർ സെന്റർ എന്ന നഴ്സിങ് ഹോം ആണ്. ഇന്നും പല സ്റ്റേറ്റുകളിലുമുള്ള നഴ്സിങ് ഹോമുകളിൽ കഴിയുന്നവർ കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. 

 

അമേരിക്കൻ ഭരണകൂടവും സംസ്ഥാന ആരോഗ്യ വകുപ്പുകളും പല നിർദ്ദേശങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും നഴ്സിങ് ഹോം നിവാസികൾ ഇന്നും  ഭീതി വിട്ടൊഴിയാതെ കഴിയുകയാണ്. ഇറ്റലിയിൽ കൊറോണ വൈറസ് മൂലം മരിച്ച പ്രായമായവരുടെ ദുരവസ്‌ഥ ഇവരെ വേട്ടയാടുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോൾ സന്ദർശകരെ അനുവദിക്കുകയില്ല. ഒരു മുറിയിൽ ഒറ്റപ്പെട്ടു കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്നു. ഡൈനിങ്ങ് ഹാളുകൾ അടയ്ക്കപ്പെട്ടു. സ്വന്തം മുറിയിൽ തന്നെ ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം. ഗ്രൂപ്പ് ആക്ടിവിറ്റികളും, വ്യായാമവും എല്ലാം നിയന്ത്രിക്കപ്പെടുന്നു. പ്രായാധിക്യവും രോഗങ്ങളും എന്നതിനേക്കാൾ ഉപരിയായി ഒരു മുറിയിൽ അടച്ചുപൂട്ടി കഴിയുന്നതിന്റെ മാനസിക പിരിമുറുക്കം അവരെ തളർത്തുന്നു. 

 

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) കണക്ക്  അനുസരിച്ച് അമേരിക്കയിൽ ഏകദേശം 15,600 നഴ്സിംഗ് ഹോമുകളുണ്ട്. 1.7 ദശലക്ഷം ലൈസൻസുള്ള കിടക്കകളുണ്ട്, 1.4 ദശലക്ഷം രോഗികൾ ഇവിടെ താമസിക്കുന്നു. നഴ്സിംഗ് ഹോംകളിൽ കൊറോണ വ്യാപനം തുടങ്ങിയാൽ പല നഴ്സിങ് ഹോമുകൾക്കും പിടിച്ചു നിൽക്കാൻ ആവില്ല. വാഷിങ്ടണിലും ഇല്ലിനോയ്സിലും ന്യൂജഴ്സിയിലും ന്യൂയോർക്കിലും  ഇതു നാം കണ്ടതാണ്. പല സ്ഥാപങ്ങളിലും ഡോക്ടർമാരും നഴ്സ്മാരും മറ്റ് ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇവരെ ശുശ്രുഷിക്കുന്നത്. 

 

നാം ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി കൈകളും പാത്രങ്ങളും കൊട്ടുന്നത് കണ്ടു.നല്ലതു തന്നെ. എന്നാൽ അവർ ചെയ്യുന്ന ത്യാഗത്തിനു പ്രതിഫലമായി ഇരട്ടി ശമ്പളം കൊടുക്കുവാൻ ഗവർൺമെന്റ് തയാറുണ്ടോ? പല നഴ്സിങ് ഹോമുകളിലെയും ജോലിക്കാർ ജീവിക്കുവാൻ വേണ്ടി ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് രോഗ വ്യാപനത്തിന് വലിയ ഭീഷണിയാണ്.

 

നഴ്സിംഗ് ഹോംകളിൽ താമസിക്കുന്ന വൃദ്ധരായ പലരും മരണത്തെ ഭയക്കുന്നില്ല. എന്നാൽ കൊറോണ വൈറസ് മൂലമുള്ള മരണം അവരെ ഭയത്തിലാക്കുന്നു. കാരണം മരണ സമയത്തു് ഒറ്റവരോ ഉടയവരോ ആയി ആരും അടുത്ത് കാണില്ല. മരണാന്തര ക്രിയകളോ ശവ സംസ്കാരമോ എന്ന് എങ്ങനെ നടക്കുമെന്നും പ്രവചിക്കാനാകില്ല. അവർ മരണത്തെ മുഖാമുഖം കണ്ടു കോറോണയുമായി പൊറുതി മുട്ടി നാലു ചുവരികൾക്കുള്ളിൽ ഭീതിയോടെ ദിവസ്സങ്ങളെണ്ണി കഴിയുന്നു. കൂട്ടായി ദൈവം മാത്രം. എന്നാൽ അതിജീവിക്കുമെന്നുള്ള ഇച്ഛാശക്തി അവരെ മുന്നോട്ടു നയിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com