മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ മരിച്ചു; കാർഡിയോളജിസ്റ്റിന് 17 വർഷം തടവ്
Mail This Article
ഒക്‌ലഹോമ ∙ മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസ്സിൽ ഒക്‌ലഹോമ സിറ്റിയിലെ പ്രസിദ്ധ കാർഡിയോളജിസ്റ്റായഡോ. ബ്രയാൻ പെറിയെ 17 വർഷത്തെ ജയിൽ ശിക്ഷക്ക് ഒക്‌ലഹോമ കോടതി വിധിച്ചു. 21,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.
2018 ഒക്ടോബറിൽ നൈറ്റ് പാർട്ടിക്കു ശേഷം മേഴ്സിഡസ് വാഹനം മദ്യപിച്ചു ലക്കില്ലാതെ ഓടിച്ചു മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിക്കുകയും ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു. കേസിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് മാർച്ച് 8 ന് കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപിച്ചത് മേയ് 21 നാണ്.
വിധി പ്രഖ്യാപിക്കുന്നതിന് മുമ്പു 1992 മുതൽ നിരവധി തവണ മദ്യപിച്ചു വാഹന മോടിച്ചതിന് ഡോക്ടർക്കെതിരെ കേസെടുത്ത രേഖകളും ഹാജരാക്കിയിരുന്നു.ദയ അർഹിക്കാത്ത കുറ്റമാണ് ഡോക്ടർ ചെയ്തിരിക്കുന്നതെന്നും നിക്കളസ് എന്ന യുവാവിനെ അവരുടെ കുടുംബത്തിനും നാലു വയസ്സുള്ള മകൾക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഡോക്ടർക്കാണ്. ഡിസ്ട്രിക്റ്റ് അറ്റോർണി വാദമുഖങ്ങൾ നിരത്തി സമർഥിച്ചു.
എന്റെ രണ്ടു മക്കളോടു കൂടെ കഴിയുന്നതിന് അനുവദിക്കണമെന്നും ശിഷ്ട ജീവിതം സ്വന്തം ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും മദ്യപാനത്തിനെതിരെ പോരാടുന്നതിനും മാറ്റിവയ്ക്കാമെന്നുമുള്ള ഡോക്ടറുടെ കണ്ണീരിൽ കുതിർന്ന അപേക്ഷ കോടതി പരിഗണിച്ചില്ല.