കാനഡയില്‍ മരിച്ച എബിന്‍റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
Mail This Article
കിങ്സറ്റന്‍ (കാനഡ) ∙ ഒന്‍റാരിയോ തടാകത്തിൽ മുങ്ങിമരിച്ച വണ്ണപ്പുറം പരയ്ക്കനാൽ എബിൻ സന്തോഷിന്‍റെ (21) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഇപ്പോഴത്തെ നിലയില്‍ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് നടപടികള്‍ വൈകിയത്. മേയ് എഴിനാണ് സുഹൃത്തുക്കൾക്കൊപ്പം ബോട്ട് സവാരിക്കെത്തിയ എബിൻ തടാകത്തിൽ വീണത്. പൊലീസും ഫയർഫോഴ്സും ചേർന്നുനടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയതും അവശനിലയിലായ എബിനെ കിങ്സ്റ്റന്‍ ജനറൽ ആശുപത്രിയിലെത്തിച്ചതും.
തൊടുപുഴ വണ്ണപ്പുറം പരയ്ക്കനാല്‍ സന്തോഷിന്‍റെയും ഷൈനിയുടെയും മകനായ എബിൻ ബാരിയിൽ ജോർജിയൻ കോളജില്‍ ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയായിരുന്നു.
മരണവിവരം അറിഞ്ഞ് കോതമംഗലം ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ മിസ്സിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിലുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടിയിരുന്നു. തുടര്‍ന്ന് മിസ്സാസാഗ രൂപത പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ ഫാ. ബോബി ജോയി മുട്ടത്തുവാളായിൽ, എസ്എംവൈഎം അന്തർദ്ദേശീയ യുവവിഭാഗം പ്രസിഡന്‍റ് ജെറിൻ രാജ്, എബിന്‍റെ സമീപവാസികൂടിയായ പോൾ ജോസഫ് കരിന്തോളിൽ എന്നിവരുടെ നേതൃത്വത്തല്‍ ഓട്ടവയില്‍ ഹൈകമ്മിഷണര്‍ അജയ് ബിസാരിയെയും ടൊറന്‍റോയില്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയെയും ബന്ധപ്പെട്ടു നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ശ്രമിച്ചു. കിങ്സ്റ്റനിലെ മലയാളികളുടെ സഹകരണവും തുണയായി.
കൂട്ടായ ശ്രമത്തെത്തുടര്‍ന്ന് എബിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും വഹിച്ചത് ടൊറന്‍റോയിലെ കോൺസലേറ്റാണ്.
എസ്എംവൈഎം അന്തർദേശീയ വിഭാഗത്തിൻറെ നേതൃത്വത്തിൽ എബിന്‍റെ ആത്മശാന്തിയ്ക്കായി ബിഷപ്പ് മാർ ജോസ് കല്ലുവേലിലിന്‍റെയും മറ്റു വൈദികരുടെയും കാർമികത്വത്തിൽ നടത്തിയ ഒപ്പീസിലും പ്രാർത്ഥനകളിലും കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം മലയാളി വിദ്യാർഥികൾ പങ്കെടുത്തു.
ലോക്ഡൌൺ നിയന്ത്രണങ്ങള്‍മൂലം പൊതുദർശനത്തിന് കുറച്ചു സമയമേ അനുവദിച്ചരുന്നുള്ളു എന്നതിനാല്‍ എസ്എംവൈഎം കാനഡ ഇന്റർനാഷണല്‍ ലൈവ് സ്ട്രീമിങ് ഒരുക്കിയിരുന്നതായും രുപതാ പിആര്‍ഒ അറിയിച്ചു.