കലിഫോർണിയയിൽ ദേവാലയങ്ങൾ തുറക്കാൻ അനുമതിയായി
Mail This Article
കലിഫോർണിയ ∙ നൂറുകണക്കിനു കലിഫോർണിയ പാസ്റ്റർമാരുടെ സമ്മർദ്ദംമൂലം ആരാധനാലയങ്ങൾ ചട്ടങ്ങൾ പ്രകാരം തുറക്കാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അനുമതി നൽകി. ആരാധനാലയങ്ങളിൽ മൊത്തം സീറ്റുകളുടെ 25 ശതമാനമോ, പരമാവധി നൂറു പേർക്കോ ആരാധനകളിൽ പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കാൻ പരമാവധി ശ്രമിക്കണം എന്നാൽ ഒരേകുടുംബത്തിലെ അംഗങ്ങൾക്ക് അടുത്തിരിക്കാൻ അനുമതിയുണ്ട്.
അപ്പവും വീഞ്ഞും കുർബാനകളിൽ നൽകുന്ന രീതിക്ക് മാറ്റം വരുത്തണം. ഹസ്തദാനങ്ങളും കെട്ടി പിടുത്തങ്ങളുമൊക്കെ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്.
ആരാധനകളുടെ സമയം ചുരുക്കുവാനും പലവട്ടം ആരാധന നടത്തി ജനങ്ങളുടെ തിരക്ക് കുറയ്ക്കാനും ശ്രമിയ്ക്കണം. ആരാധനാലയങ്ങളിൽ ആഹാരം ഉണ്ടാക്കുന്നതും വീടുകളിൽ ആഹാരം ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നതും ഒഴിവാക്കണം. ഇനി പ്രത്യേക സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ആഹാരം നൽകേണ്ട സാഹചര്യമുണ്ടായാൽ ഡിസ്പോസിബിൾ പേപ്പർ ബോക്സുകളിൽ നൽകണമെന്നും പബ്ലിക് ടാപ്പുകളിൽ നിന്നും കുടിവെള്ളം അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
പള്ളികളിലെ ക്വയർ പ്രാക്ടീസുകൾ, സൺഡേ സ്കൂൾ ക്ലാസുകൾ തുടങ്ങിയവയും ഒഴിവാക്കാൻ ശ്രമിക്കണം. മാർച്ച് 19 മുതൽ കലിഫോർണിയയിലെ എല്ലാ ആരാധനാലയങ്ങളും അടഞ്ഞു കിടന്ന സാഹചര്യത്തിൽ വിശ്വാസികൾക്കും പാസ്റ്റർമാർക്കും ഗവർണറുടെ പുതിയ ഉത്തരവ് ആശ്വാസമാകും. അമേരിക്കയിൽ വലുതും ചെറുതുമായി 45000 ത്തിലേറെ പള്ളികളും അതുപോലെ തന്നെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുമുണ്ട്. 40,000 പേർ വരെ ആഴ്ചാവസാന സർവ്വീസിൽ പങ്കെടുക്കുന്ന ദേവാലയങ്ങളും അമേരിക്കയിലുണ്ട്.