വിദേശത്തു നിന്നുള്ള വിദ്യാർഥികളെ അമേരിക്ക തിരിച്ചയക്കാൻ സാധ്യത
Mail This Article
വാഷിങ്ടൻ ∙ അമേരിക്കയിൽ സ്റ്റുഡന്റ് വീസയിൽ പഠനം നടത്തുന്ന വിദ്യാർഥികളെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു വിടാൻ നടപടികൾ സ്വീകരിയ്ക്കുന്നതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറയുന്നു. യൂണിവേഴ്സിറ്റികളിൽ ഓൺലൈൻ ക്ലാസുകൾ നിലവിൽ വരുത്തുന്നതോടെ അമേരിക്കയിൽ താമസിച്ചു പഠനം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഇമിഗ്രേഷൻ അധികൃതർ.
രാജ്യത്തുള്ള യൂണിവേഴ്സിറ്റികളെല്ലാം തന്നെ ഓൺലൈൻ പഠന സൗകര്യം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓൺലൈൻ പഠന സൗകര്യമുള്ള കോഴ്സുകൾക്കൊന്നും ഭാവിയിൽ വീസ അനുവദിയ്ക്കില്ലെന്ന നിലപാടിലേക്ക് നീങ്ങാനാണ് അമേരിക്കൻ സർക്കാരിന്റെ നീക്കം.
2015–ൽ 6,50,000 വിദ്യാർഥികൾ എഫ്–1 വീസയിൽ അമേരിയ്ക്കയിലുണ്ടായിരുന്നു. ട്രംപ് ഭരണ കാലത്ത് നിയന്ത്രണം ഏർപ്പെടുത്തി. 2018 ആയപ്പോഴേയ്ക്കും എഫ്–1 വീസക്കാരുടെ എണ്ണം 3,60,000 മായി കുറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് എഫ്–1 വീസയിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 45,000 ത്തോളമാണ്.
അമേരിയ്ക്കയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളിൽ പലര്‍ക്കും പാർട്ട് ടൈം ജോലികളിൽ നിന്ന് വരുമാനമുണ്ടാക്കാനും, കൂടുതൽ പ്രായോഗിക പരിശീലനങ്ങൾ നേടാനും കഴിഞ്ഞിരുന്നു. ഈ സൗകര്യം ഭാവിയിൽ നല്ലൊരു വിഭാഗത്തിന് നഷ്ടമായേയ്ക്കുമെന്നാണ് കരുതുന്നത്.