ഹൂസ്റ്റണിൽ 19 മില്യൺ റന്റൽ അസിസ്റ്റൻസ് പ്രോഗ്രാം അനുവദിച്ചു മേയർ
Mail This Article
ഹൂസ്റ്റൺ ∙ കോവിഡ് 19ന്റെ ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടി വന്ന ഹൂസ്റ്റൺ ജനതക്ക് സഹായ ഹസ്തവുമായി മേയർ. മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും വാടക നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനെ തുടർന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി 19 മില്യൺ ഡോളറിന്റെ ഫണ്ടാണ് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൂസ്റ്റൺ സിറ്റി കെയേഴ്സ് ആക്ട് ഫണ്ടിങ്ങിൽ നിന്നും 14 മില്യനും പ്രൈവറ്റ് ഡൊണേഷനായി ലഭിച്ച 4 മില്യനും ഉൾപ്പെടെയാണ് 19 മില്യൺ ഡോളർ മുപ്പത്തിയാറുമണിക്കൂറിനുള്ളിൽ സമാഹരിക്കുവാൻ കഴിഞ്ഞതെന്ന് മേയർ ജൂലൈ 31 ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
600 ഡോളർ തൊഴിൽ രഹിതവേതനം നഷ്ടപ്പെടുന്നു എന്ന വാർത്ത വന്ന ദിവസം തന്നെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കഴിഞ്ഞതെന്നും മേയർ പറഞ്ഞു.
ഫെഡറൽ റിലിഫ് ഫണ്ടും ലീഗൽ അസിസ്റ്റൻസും ലഭിക്കാൻ അർഹതയില്ലാത്തവരുടെ വാടക നൽകുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മെയ് മാസം റന്റൽ റിലിഫ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായ 13,000 പേർക്ക് പുറമെയാണ് ഈ സഹായത്തിന് അർഹത ലഭിക്കുന്നത്. ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സഹായ ധനം വിതരണം ചെയ്യുകയെന്നും മേയർ പറഞ്ഞു. ജനങ്ങൾ സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോൾ അവരെ കുടിയൊഴിപ്പിക്കുക എന്നത് വേദനാ ജനകമാണെന്നതി നാലാണ് സിറ്റി ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും മേയർ പറഞ്ഞു.