കാട്ടുതീയില്‍ രാഷ്ട്രീയം: കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്; കൂടുതല്‍ മരങ്ങള്‍ മുറിക്കാനും നിര്‍ദ്ദേശം
Mail This Article
ഹൂസ്റ്റണ്‍ ∙ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെയൊന്നാകെ ദുരിതത്തിലാഴ്ത്തിയ കാട്ടുതീ കാലാവസ്ഥ വ്യതിയാനം കൊണ്ടല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോശം വനപാലനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും കാട്ടുതീ പടര്‍ത്തുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റാനും കലിഫോര്‍ണിയ സന്ദര്‍ശനത്തിനിടിയില്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. കാട്ടുതീയെക്കുറിച്ച് ആഴ്ചകളോളം നിശബ്ദത പാലിച്ച ശേഷമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൗനം വെടിഞ്ഞത്.
കാലിഫോര്‍ണിയ സന്ദര്‍ശിച്ച അദ്ദേഹം പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ച് നടത്തിയ സംഭാഷണത്തിനിടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരു തട്ടിപ്പാണെന്നു അപഹസിച്ചു. പരിസ്ഥിതി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കാട്ടുതീക്കു പിന്നിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാനും പ്രസംഗിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും പ്രഖ്യാപിത നയങ്ങളായി ഈ വ്യത്യസ്ത പരിസ്ഥിതി വാദങ്ങള്‍ ഇതോടെ ഉയരുകയാണ്. ഹരിതഗൃഹ വാതകങ്ങള്‍ തടയുന്നതിനായി ആക്രമണാത്മക പ്രചാരണത്തിന് ആഹ്വാനം ചെയ്ത ബൈഡനെ ഇക്കാരണം കൊണ്ടു തന്നെ ട്രംപ് വെല്ലുവിളിക്കുന്നു.
മൗനം വെടിഞ്ഞ് ട്രംപ്, കാട്ടുതീയിൽ രാഷ്ട്രീയം
ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യിപ്പിപ്പിക്കുകയും പ്രദേശമാകെ കനത്ത പുകയില്‍ മൂടുകയും 27 പേരെ മരിക്കുകയും ചെയ്ത തീപിടുത്തങ്ങളെക്കുറിച്ച് ആഴ്ചകളോളം മിണ്ടാതിരുന്നതിനു ശേഷമാണ് ട്രംപ് കലിഫോര്‍ണിയയിലേക്ക് പറന്നത്. കലിഫോര്‍ണിയയിലെ ഗവര്‍ണറും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരെയും അഭിമുഖീകരിക്കുമ്പോഴും, കാലാവസ്ഥാ വ്യതിയാനമല്ല, മോശം വനപാലനമാണ് പ്രതിസന്ധിയെന്നു ആരോപിക്കാനാണ് പ്രസിഡന്റ് സന്നദ്ധനായത്.
പശ്ചിമതീരത്തെ ഇപ്പോഴത്തെ അടിയന്തരാവസ്ഥ മാത്രമല്ല, വെള്ളപ്പൊക്കവും ഗള്‍ഫ് തീരത്തെ ചുഴലിക്കാറ്റുകളും ചൂണ്ടിക്കാട്ടി പ്രസിഡന്റിന്റെ നിഷ്‌ക്രിയത്വവും നിഷേധവും നാശത്തിന് കാരണമായി എന്ന് ബൈഡന്‍ വാദിച്ചിരുന്നു. ഇതിനെയാണ് ട്രംപ് പ്രതിരോധിക്കുന്നത്. 'ട്രംപിന്റെ കാലാവസ്ഥാ നിഷേധത്തിന്റെ നാല് വര്‍ഷം കൂടിയുണ്ടെങ്കില്‍, എത്ര പ്രാന്തപ്രദേശങ്ങള്‍ കാട്ടുതീയില്‍ കത്തിക്കും?'' ബിഡന്‍ ചോദിക്കുന്നു. ''എത്ര സബര്‍ബന്‍ അയല്‍പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും? സൂപ്പര്‍ കൊടുങ്കാറ്റ് എത്ര പ്രാന്തപ്രദേശങ്ങളില്‍ വീശിയടിക്കും? ബൈഡന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിസ്ഥിതിവാദങ്ങള്‍ക്ക് വിലങ്ങായിട്ടുണ്ട്. എന്നാല്‍ പ്രാഥമികമായി ജനങ്ങള്‍ ട്രംപിനെയാണ് പിന്തുണക്കുന്നത് എന്നതാണ് യാഥാർഥ്യം.
വെസ്റ്റ് കോസ്റ്റിലുടനീളമുള്ള അഗ്‌നിശമന സേനാ സംഘങ്ങള്‍ തിങ്കളാഴ്ച മാറുന്ന കാറ്റിനെയും വരണ്ട കാലാവസ്ഥയെയും നേരിട്ടു അഗ്നി നിയന്ത്രണവിധേയമാക്കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കാട്ടുതീ രാഷ്ട്രീയ രംഗത്തെത്തിയത്. കാടുകളില്‍ നിന്ന് തീ പുതിയതായി പടരുന്നില്ലെങ്കിലും രാജ്യത്തെ കൂടുതല്‍ അപകടകരമായ പുകയും ചാരവും വീഴുമെന്ന ഭീഷണി ഇപ്പോള്‍ നിലവിലുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ അമേരിക്കയില്‍ പലയിടത്തും മൂടല്‍മഞ്ഞ് വ്യാപിക്കുകയും ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഇതു പ്രകടമായി കാണുകയും ചെയ്തു.
കൂടുതൽ മരണം, അപകടം തീരുന്നില്ല
ഒറിഗോണില്‍ 10 പേര്‍ മരിച്ചതായും 22 പേരെ കാണാതായതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നോര്‍ത്ത് ഡക്കോട്ട, മിഷിഗണ്‍ എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് അഗ്‌നിശമന സേനയുടെ പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങള്‍ മുന്നറിയിപ്പ് പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും ഒറിഗണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രിയിലെ അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡഗ് ഗ്രാഫ് പറഞ്ഞു. തിങ്കളാഴ്ച പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മഴ ഫലവത്തായില്ലെന്നും ചില പ്രദേശങ്ങളില്‍ തീപിടുത്തം രൂക്ഷമാകുന്ന വിധത്തില്‍ കാറ്റ് ഭീഷണിപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ വരാനിടയുള്ള കാറ്റും പുതിയ തീപിടുത്തത്തിന്റെ അപകടം ഉയര്‍ത്തുന്നു.
ലൊസാഞ്ചലസിന് സമീപമുള്ള സാന്താ അനിറ്റ മലയിടുക്കില്‍ ബോബ്കാറ്റ് തീപിടുത്തം പടിഞ്ഞാറന്‍ രാജ്യങ്ങളിലുടനീളം ദശലക്ഷക്കണക്കിന് ഏക്കര്‍ കത്തിക്കുകയും പ്രദേശത്തെ പുകയില്‍ മൂടുകയും ചെയ്തു. പ്രതിസന്ധിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രസിഡന്റ് ട്രംപ്, സാക്രമെന്റോയ്ക്ക് പുറത്തുള്ള മക്ക്‌ലെല്ലന്‍ പാര്‍ക്കിലെ ഒരു വിമാനത്താവളത്തിലേക്ക് എത്തിയെങ്കിലും പ്രദേശമപ്പാടെ ദുര്‍ഗന്ധവായുവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ പരിസ്ഥിതിവാദം മാറ്റിപ്പറയാന്‍ തുടര്‍ന്നുള്ള ബ്രീഫിംഗില്‍, ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും അദ്ദേഹത്തിന്റെ ഉന്നത പരിസ്ഥിതി ഉപദേഷ്ടാവും പ്രസിഡന്റിനെ പ്രേരിപ്പിച്ചു. പക്ഷേ ട്രംപ് അതിനു തയ്യാറായില്ലെന്നു മാത്രം.
അതിനിടയിലും ഡെമോക്രാറ്റായ ന്യൂസോം പ്രസിഡന്റുമായുള്ള തന്റെ പ്രവര്‍ത്തന ബന്ധം ഊട്ടിയുറപ്പിക്കുകയും ഫെഡറല്‍ സഹായത്തിന് നന്ദി പറയുകയും വനപാലനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സമ്മതിക്കുകയും ചെയ്തുവെന്നത് മറ്റൊരു രാഷ്ട്രീയ നേട്ടമായി റിപ്പബ്ലിക്കന്മാര്‍ കരുതുന്നു. കാലിഫോര്‍ണിയയിലെ 3 ശതമാനം ഭൂമി മാത്രമാണ് സംസ്ഥാന നിയന്ത്രണത്തിലുള്ളതെന്നും 57 ശതമാനം ഫെഡറല്‍ വനഭൂമിയാണെന്നും ന്യൂസോം അഭിപ്രായപ്പെട്ടു, അതായത് ഫെഡറല്‍ നിയമപ്രകാരം ഭരിക്കുന്ന പ്രസിഡന്റിന്റെ മാനേജ്‌മെന്റിന് കീഴിലാണ് ഈ മേഖലയെന്നു സാരം.
കാലാവസ്ഥാ വ്യതിയാനം, പൊതുസ്ഥലങ്ങളുടെ നടത്തിപ്പ്, എവിടെയാണ് വീട് പാര്‍പ്പിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എന്നിവ കാട്ടുതീക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മോശം വനപാലനത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ട്രംപ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തടി വിളവെടുപ്പ് വ്യാപിപ്പിക്കുന്നത് കാട്ടുതീ കുറയ്ക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. ഇതിന്റെ അനുബന്ധമായി അടിയന്തിരമായി സമാനസ്വഭാവമുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും ട്രംപ് ആവശ്യപ്പെടുന്നു.