ADVERTISEMENT

ന്യൂയോർക്ക് ∙  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയപ്പെട്ടിരുന്നത് വലിയ നെഗോഷ്യേറ്ററും ഡീൽ മേക്കറും ആയാണ്. ഇപ്പോഴും അറബ് രാഷ്ട്രങ്ങളും ഇസ്രേലുമായി ഉടമ്പടിക്ക് മധ്യസ്ഥം വഹിക്കുവാനും അങ്ങനെ നൊബേൽ സമാധാനത്തിനുള്ള പുരസ്കാര നോമിനേഷൻ നേടുവാനും ട്രംപിന് കഴിഞ്ഞു. മേക്ക് ഹിം ആൻ ഓഫർ ഹി കനോട്ട് റെഫ്യൂസ് എന്ന സിദ്ധാന്തം കോവിഡ്–19 മൂലം ദുരിതത്തിലായ സാധാരണ അമേരിക്കക്കാരന്റെ രക്ഷയ്ക്കു ഫലപ്രദമായി പ്രായോഗികമാക്കുവാൻ ട്രംപിനോ ഹൗസ് സ്പീക്കർ നാൻസി പെലോസിക്കോ, യുഎസ് സെനറ്റിനോ കഴിഞ്ഞില്ല. രണ്ടാം ദുരിതാശ്വാസ പായ്ക്കേജ് പാസ്സാകുവാൻ മൂവരും വിഘാതം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കുന്നത്.

ഏറ്റവും പുതിയ വാർത്ത മറ്റൊരു കോവിഡ്–19  പായ്ക്കേജ് പാസ്സാകുന്നത് വരെ ജനപ്രതിനിധി സഭ പിരിയാൻ താൻ അനുവദിക്കുകയില്ല എന്ന പെലോസിയുടെ പ്രസ്താവനയാണ്. പെലോസി ആദ്യം മുന്നോട്ടു വച്ചത് 3.4 ട്രില്യൻ ഡോളറിന്റെ പായ്ക്കേജാണ്. ഇപ്പോൾ 2.2 ട്രില്യൻ ഡോളറിന്റെ നവീകരിച്ച പായ്ക്കേജുമുണ്ട്. ഇതിനിടയിൽ രണ്ട്  പാർട്ടിയിലും ഉൾപ്പെട്ട 50 കോൺഗ്രസംഗങ്ങൾ (പ്രോബ്ളം സോൾവേഴ്സ് കോക്കസ് എന്നാണ് ഇവർ തങ്ങളെ വിശേഷിപ്പിക്കുന്നത്) ഒപ്പു വച്ച 1.5 ട്രില്യൻ ഡോളറിന്റെ ഒരു പായ്ക്കേജും പുറത്തുവന്നു. മിക്കവരും നവംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നവരാണ്. വോട്ടർമാരെ സമീപിക്കുമ്പോൾ തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടാൻ ഈ പായ്ക്കേജെങ്കിലും ഉണ്ടാകണം എന്നിവർ ആഗ്രഹിക്കുന്നു.

പെലോസിയുടെ പുതിയ പ്രഖ്യാപനം അവർ നിലപാടിൽ മയം വരുത്തി എന്ന് കരുതേണ്ട എന്ന് വക്താവ് ഡ്രൂഹാമിൽ പറഞ്ഞു. വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണെന്ന് സെനറ്റിലെ റിപ്പബ്ലിക്കൻ വിപ്പ് സൗത്ത് ഡക്കോട്ടയിൽ നിന്നുള്ള ജോൺ തുണേ പറഞ്ഞു. സെനറ്റിൽ 60 വോട്ടോടെ മാത്രമേ പാക്കേജ് പാസ്സാക്കാനാകൂ. പെലോസിയുടെ പ്രതിനിധി സഭയിലെ പ്രമേയം രാഷ്ട്രീയ പ്രേരിതമായിരുന്നു. സെനറ്റ് മെജോരിറ്റി ലീഡർ മിച്ച് മക്കൊണലിന്റെ പ്രമേയവും രാഷ്ട്രീയ പ്രേരിതം തന്നെ. 53 റിപ്പബ്ലിക്കൻ സെനറ്റർമാരാണുള്ളത്. ബാക്കി ആവശ്യമായ 7 വോട്ടുകൾ ഡെമോക്രാറ്റ്  സെനറ്റർമാരുടെ ആവശ്യമാണ്. ഇത് സംഭവിക്കുവാൻ സാധ്യത കുറവാണ്. പ്രസിഡന്റും മക്കൊണലും പെലോസിയും ഒരു കൂടിയാലോചന നടത്തിയാലേ ഈ സ്തംഭനാവസ്ഥ മാറ്റിയെടുക്കുവാൻ കഴിയൂ. വേനല്‍ക്കാലത്ത് ഈ പായ്ക്കേജ് പാസ്സാക്കണം എന്ന് വൈറ്റ് ഹൗസ് ആഗ്രഹിച്ചില്ല എന്നാരോപണമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും രൂപത്തിൽ പായ്ക്കേജ് പാസ്സാവുകയാണെങ്കിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് മൂന്ന് കൂട്ടരും കരുതുന്നു.

സാധാരണ വലിയ വിഷയങ്ങളിൽ വൈറ്റ് ഹൗസ് തങ്ങളുടെ ശുപാർശകളും പ്രമേയങ്ങളും കോൺഗ്രസിന് മുന്നിൽ എത്തിക്കാറുണ്ട്. സെനറ്റോ പ്രതിനിധി സഭയോ ഒരു പ്രമേയം പാസ്സാക്കിക്കഴിഞ്ഞാൽ പിന്നെ രണ്ട് മാർഗങ്ങൾ ശേഷിക്കുന്നു. ഒന്ന് ആ പ്രമേയത്തിൽ മാറ്റങ്ങൾ വരുത്തി പാസ്സാക്കുക ഇല്ലെങ്കിൽ സ്വന്തമായി ഒരു ബിൽ പാസ്സാക്കുക  എന്നതാണ് ആദ്യത്തെ മാർഗം. രണ്ട് സഭകളും വ്യത്യസ്ത ബില്ലുകളാണ് പാസ്സാക്കിയതെങ്കിൽ രണ്ട് സഭകളുടെയും അംഗങ്ങൾ അടങ്ങിയ ഒരു കോൺഫറൻസ് കമ്മിറ്റി രൂപീകരിച്ച് ഒരു ഒത്തുതീർപ്പ് ഡ്രാഫ്റ്റ് ഉണ്ടാക്കുന്നു. ഇത് രണ്ട് സഭകളും അംഗീകരിക്കുന്നു. കാരണം ഒത്തുതീർപ്പിന് രണ്ട് സഭകളിലെയും അംഗങ്ങൾ തയാറായിരുന്നു.വൈറ്റ് ഹൗസിന് ഏത് ഘട്ടത്തിൽ വേണമെങ്കിലും കടന്ന് വരാമായിരുന്നു. വൈറ്റ് ഹൗസിന്റെ അഭിപ്രായങ്ങൾ രണ്ട് സഭയിലെയും അംഗങ്ങൾ മാനിച്ചിരുന്നു. ഇപ്പോൾ വൈറ്റ് ഹൗസ് നേരത്തെ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാറില്ല. വൈറ്റ് ഹൗസിന്റെ മനോഗതം മനസ്സിലാക്കി അതിനനുസരിച്ച് നീങ്ങാനാണ് മക്കൊണലിന്റെ താല്പര്യം. ഈ താല്പര്യങ്ങൾക്ക് നേരെ വിരുദ്ധമായ നിലപാടാണ്  പെലോസി സ്വീകരിക്കുന്നത് എന്നൊരു ആരോപണമുണ്ട്.

ഉഭയകക്ഷി നീക്കങ്ങളിൽ ചെറിയ പുരോഗതിയുണ്ട്. പെലോസി 3 ട്രില്യന്റെ  ഡിമാന്റ് 2 ട്രില്യനായി കുറച്ചു. വൈറ്റ് ഹൗസ് 1 ട്രില്യന്റെ നിലപാടിൽ നിന്ന് 1.5 ട്രില്യനിലേയ്ക്കു എത്തിയിട്ടുണ്ട്. പക്ഷെ മക്കൊണലിന് ഇതിനോട് യോജിപ്പില്ല. മക്കൊണലിന് തന്റെ പിടിവാശി മാറ്റിവച്ച് ഹൗസ് ബിൽ ചർച്ചയ്ക്കെടുത്ത് മാറ്റങ്ങൾ വരുത്തി സെനറ്റ് ബില്ലായി പാസ്സാക്കിയെടുക്കാം. തിരഞ്ഞെടുപ്പ് ദിനങ്ങളായതിനാൽ ആവശ്യമായ 60  വോട്ടും ട്രംപിന്റെ അംഗീകാരവും ലഭിച്ചേക്കും.

അല്ലെങ്കിൽ ട്രംപിന് നേതാക്കളെ വൈറ്റ് ഹൗസിലേയ്ക്കോ മറ്റേതെങ്കിലും സ്ഥലത്തോ മദ്ധ്യസ്ഥ ചർച്ചകൾ നടത്താം. തന്നിലെ  മീഡിയേറ്ററുടെയും  നെഗോഷിയേറ്ററുടെയും കഴിവുകൾ പുറത്തെടുത്ത് പ്രതിനിധി സഭയ്ക്കും സെനറ്റിനും സ്വീകാര്യമായ ഒരു പായ്ക്കേജ് ജനങ്ങളിലേയ്ക്കു വൈകാതെ എത്തിക്കുവാൻ കഴിയേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com