കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക്
Mail This Article
ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചതിനെ തുടർന്ന് വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക് മാറ്റുന്നതായി ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്നിംഗ്സ് അറിയിച്ചു. ആറാഴ്ച മുമ്പ് കോവിഡ് 19 കേസുകൾ കുറഞ്ഞതിനെ തുടർന്ന് റെഡ് സ്റ്റെ അറ്റ് ഹോം സ്റ്റെ സേഫ് എന്ന നിലയിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് എക്സ്ട്രീം കോഷനിലേക്ക് മാറ്റിയിരുന്നു.
ഒക്ടോബർ 14 ബുധനാഴ്ച പുതിയതായി 504 കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് റെഡ് റിസ്ക് ലെവലിലേക്ക് മാറുന്നതെന്ന് ജഡ്ജി വിശദീകരിച്ചു.
ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ കഴിയണമെന്നും ജഡ്ജി നിർദേശിച്ചു.
സ്കൂളുകളും കോളേജുകളും തുറന്നതിനെ തുടർന്നാണ് ഇത്രയും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു.