ADVERTISEMENT

ടൊറന്റോ ∙ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ (ഡബ്ല്യുഎഫ്ജി) വൈസ് ചെയർമാനായി മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോൾ കാനഡയിൽ സ്ഥിരതാമസക്കാരനായ ജോമോൻ മാത്യു. 

ലോകത്തിലെ ഏറ്റവും സ്ഥിരതയും വളർച്ചയുമുള്ള കമ്പനികളിൽ ഒന്നായി അമേരിക്കൻ മാസികയായ ഫോർച്യൂൺ തെരഞ്ഞെടുത്തിട്ടുള്ള ഏഗോണിന്റെ ഉടമസ്ഥതയിൽ യുഎസ്, കാനഡ, പോർട്ടോറിക്കോ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡബ്ല്യുഎഫ്ജി. സർക്കാർ അംഗീകാരമുള്ള  അര ലക്ഷത്തോളം സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാക്കൾ അംഗങ്ങളായ കമ്പനിയുടെ നിർണ്ണായക തസ്തികയിലേക്ക് ജോമോൻ ഉയർത്തപ്പെടുമ്പോൾ അത് കാനഡയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമുഹൂർത്തമാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്കൂടി വളരാൻ കമ്പനി ആലോചിക്കുന്ന ഘട്ടത്തിലാണ് സ്ഥാനക്കയറ്റം. 

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമോന് 2000ലാണ് കാനഡയിലേക്ക് കുടിയേറിയത്. ആറു വർഷത്തോളം പല ജോലികൾ ചെയ്തെങ്കിലും 2006ൽ ഡബ്ല്യുഎഫ്ജിയിൽ ചേർന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ചുരുങ്ങിയ കാലത്തിനിടെ കാനഡയിലാകെയും അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് കാലത്തെ സമർപ്പിതമായ പ്രവർത്തനത്തിനൊടുവിൽ അർഹിച്ച അംഗീകാരം ഇപ്പോൾ ജോമോനെ തേടിയെത്തി. 2018ൽ കാലിഫോർണിയയിൽ നടന്ന ഡബ്ല്യുഎഫ്ജി കൺവെൻഷനിൽ പ്രഭാഷകരിൽ ഒരാളായി ജോമോന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14000ലേറെ ആളുകളാണ് അന്ന് കൺവെൻഷനിൽ പങ്കെടുത്തത്.

ഉഴവൂർ കുടിയിരിപ്പിൽ മാത്യു-ആലീസ് ദമ്പതികളുടെ മകനാണ്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജിജിയാണ് ഭാര്യ. മൂന്ന് മക്കൾ. സഹോദരൻ ജയ്സൺ മാത്യു ഡബ്ല്യുഎഫ്ജി സീനിയർ മാർക്കറ്റിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ജോമോന്റെ കുടുംബം മൊത്തം ഇപ്പോൾ കാനഡയിൽ സ്ഥിരതാമസക്കാരാണ്. 

വ്യത്യസ്തമായി ചിന്തിക്കുകയും ആത്മാർഥമായി പരിശ്രമിക്കുകയും ചെയ്താൽ കാനഡ അനന്തസാധ്യതകളുള്ള രാജ്യമാണെന്നാണ് ജോമോന്റെ പക്ഷം. എന്നാൽ, ഇവിടേയ്ക്ക് കുടിയേറുന്നവരിൽ വലിയൊരു വിഭാഗവും അവസരങ്ങൾ ഉപയോഗിക്കുന്നില്ല. തങ്ങളുടെതന്നെ ജോലിയിലേക്ക് ചുരുങ്ങുകയോ സാധാരണ ജോലികളുമായി കുറഞ്ഞ വേതനത്തിൽ കാലംകഴിക്കുകയോ ആണ് കൂടുതൽ പേരും. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിട്ടുനിൽക്കുന്ന മലയാളി സമൂഹമെങ്കിലും മാറി ചിന്തിക്കാൻ തയാറാകണമെന്ന് ജോമോൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com