ട്രംപിനെ തള്ളി പറഞ്ഞ് നിക്കി ഹേലി
Mail This Article
സൗത്ത് കാരലൈന ∙ ട്രംപ് ക്യാബിനറ്റിലെ ഇന്ത്യൻ അമേരിക്കൻ വംശജയും യുഎൻ അമേരിക്കൻ അംബാസഡറുമായിരുന്നു നിക്കി ഹേലി, ജനുവരി 6 ന് ട്രംപ് നടത്തിയ പ്രസംഗം വളരെ തെറ്റായിരുന്നുവെന്നും, അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നുവെന്നും റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചു.
ട്രംപിനെതിരെ പരസ്യമായി രംഗത്തുവരുന്ന അവസാന മുൻ ക്യാബനറ്റ് അംഗമാണ് നിക്കി ഹേലി. നവംബർ 3ന് ശേഷമുള്ള ട്രംപിന്റെ പ്രവർത്തനങ്ങളെ ചരിത്രം വിധിയെഴുതുമെന്നും അവർ പറഞ്ഞു. ട്രംപ് ഭരണത്തിന്റെ അവസാനദിനങ്ങൾ തീരെ നിരാശാജനകമാണ്. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാൾക്കും നാണകേടുണ്ടാകുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് ഹേലി അഭിപ്രായപ്പെട്ടു. 2016 ൽ സൗത്ത് കാരലൈന ഗവർണർ സ്ഥാനം രാജിവച്ചു ട്രംപിന്റെ ക്യാബനറ്റിൽ അംഗമാകുമ്പോൾ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ നാലു വർഷത്തെ ഭരണനേട്ടങ്ങൾ ദിവസങ്ങൾ കൊണ്ടുഇല്ലാതാകുന്നതാണ് അമേരിക്കൻ ജനത ദർശിച്ചത്.
സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കൽ, ഇറാൻ ന്യൂക്ലിയർ ഡീലിൽ നിന്നും പിന്മാറൽ തുടങ്ങി നിരവധി നല്ല പ്രവർത്തികൾ ട്രംപ് ഭരണകൂടം ചെയ്തിരുന്നുവെന്നും നിക്കി ഓർമ്മപ്പെടുത്തി. ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടാക്കിയ മുറിവുകൾ ഉണങ്ങുന്നതിന് സമയമെടുക്കുമെന്നും 2024 ലെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള നിക്കി ഹേലി പറഞ്ഞു.