ഡാലസ് ഉൾപ്പെടെ 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രഖ്യാപിച്ച് ബൈഡൻ
Mail This Article
ഓസ്റ്റിൻ ∙ ഡാലസ്, ഡെന്റൻ, ഫോർട്ട്‍ബന്റ്, ഗാൽവസ്റ്റൻ തുടങ്ങിയ 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു, ഫെബ്രുവരി 20 ശനിയാഴ്ചയാണ് ഇതുസംബന്ധിച്ചു വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്.
ടെക്സസിന്റെ ചരിത്രത്തിലാദ്യമായി വീശിയടിച്ച വിന്റർ സ്റ്റോമും, കനത്ത ഹിമപാതവും ബില്യൻ കണക്കിന് ഡോളർ നാശനഷ്ടം വരുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഒട്ടാകെ ദുരന്തമേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടിന്റെ ആവശ്യം പൂർണ്ണമായി അംഗീകരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല. ടെക്സസിലെ 254 കൗണ്ടികളിലും ദുരന്തത്തിന്റെ കനത്ത അലയടികൾ സൃഷ്ടിച്ചിരുന്നു. പല സുപ്രധാന കൗണ്ടികളെയും പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ 77 കൗണ്ടികളിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഫെഡറൽ സാമ്പത്തിക സഹായം ലഭിക്കണമെന്നുറപ്പായി.
ഇൻഷ്വറൻസ് ഇല്ലാത്തവർക്കും ഇതിന്റെ ഗുണം ലഭിക്കും. തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിലുണ്ടായ കനത്ത ഹിമപാതത്തിൽ തണുത്തുറഞ്ഞ പൈപ്പുകൾ പൊട്ടി വീടുകളിലും, ഹോട്ടലുകളിലും വെള്ളം കയറിയതാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്.
ടെക്സസിലുണ്ടായ പ്രകൃതി ദുരന്തം വിലയിരുത്തുന്നതിനു എത്രയും വേഗം ടെക്സസിൽ സന്ദർശനം നടത്തുമെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. എന്നാൽ തന്റെ സന്ദർശനം സംസ്ഥാനത്തിനു ഒരു ഭാരമായി തീരുമോ എന്ന ആശങ്കയും ബൈഡൻ പങ്കുവച്ചു.
ടെക്സസിന്റെ വൈദ്യുതി വിതരണ സമ്പ്രദായത്തെകുറിച്ചു ബൈഡനു വിയോജിപ്പുണ്ട്. ഇതിൽ കാതലായ മാറ്റം വേണമെന്നാണ് ബൈഡൻ നിർദേശിക്കുന്നത്. അതേ സമയം വൈദ്യുതി തകരാറിനെകുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.