ADVERTISEMENT

ന്യൂയോർക്ക് ∙ പെനിയേല ഇറക്കോസ് തന്റെ സഹപാഠികളായ 1001 കുട്ടികളുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. കാരണം പുതിയ സെമസ്റ്ററിൽ ഫീനിക്സ് കോളേജുകളിൽ ക്ലാസുകൾ ആരംഭിക്കുകയാണ്. മഹാമാരിയിൽ സഹപാഠികൾ എങ്ങനെ ജീവിക്കുന്നു എന്നറിയുക കൂടി ആയിരുന്നു ലക്ഷ്യം. കമ്മ്യൂണിറ്റി (ജൂനിയർ) കോളേജിലെ ഇറക്കോസിന്റെ ജോലിയുടെ ഭാഗമാണ് ഫോൺ വിളികൾ. യുഎസിലെ മറ്റ് കോളേജുകളെ പോലെ പുതിയ സെമസ്റ്ററിൽ പ്രവേശനം നേടിയ കുട്ടികൾ കുറവായിരുന്നു ഫീനിക്സ് കോളേജിൽ. കുറെയധികം കുട്ടികൾ കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നു. അവരിൽ ഒരു നല്ല ശതമാനം വിദ്യാഭ്യാസം തുടരുന്നില്ല എന്ന് താൻ മനസിലാക്കിയതായി 20 കാരിയായ ഇറക്കോസ് പറഞ്ഞു.

രണ്ടു വർഷ ബിരുദങ്ങളും വൊക്കേഷനൽ ട്രെയിനിംഗുകളും നൽകുന്ന കമ്മ്യൂണിറ്റി കോളേജുകളിൽ പുതിയ വൈദഗ്ധ്യം നേടാൻ കുറച്ചധികം പ്രായമുള്ളവർ ചേരാറുണ്ട്. എന്നാൽ ഫാൾ 2019 മുതൽ ഫാൾ 2020 വരെ എൻറോൾമെന്റിൽ 10% കുറവുണ്ടായി. നാഷൺ സ്റ്റുഡന്റ് ക്ലിയറിംഗ് ഹൗസ് നൽകിയ വിവരമാണിത്. എല്ലാ കോളേജുകളിലും കനത്ത നഷ്ടം ഉണ്ടായത് ജൂനിയർ കോളേജുകൾക്കാണ്. നാലു വർഷ യൂണിവേഴ്സിറ്റികൾക്കുണ്ടായ നഷ്ടം താരതമ്യേന കുറവാണ്.

എന്നാൽ ജൂനിയർ കോളേജുകളിലും നാല് വർഷ കോളേജുകളിലും പുതിയതായി എത്തിയ വിദ്യാർഥികൾ കുറവാണ്. കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുന്ന കാലാവധി ദീർഘിപ്പിക്കാത്തതിനാൽ സാമ്പത്തിക ഭാരം വലുതാണ്. വീണ്ടും വിദ്യാഭ്യാസ വായ്പ എടുക്കുവാൻ പലരും മടിക്കുന്നു. തുടർ പഠനമേ വേണ്ടെന്ന് വയ്ക്കുന്നു. തങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഏറെ സമയം അപഹരിക്കുന്നത് സ്വയം സ്കൂളിൽ പോകുന്നതിന് തടസമാവുന്നു. ഒരുപാട് പേർ ജോലി ചെയ്തിരുന്ന വ്യവസായങ്ങൾ മഹാമാരി ഇല്ലാതാക്കി. അമേരിക്കൻ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി കോളേജസ് സീനിയർ വൈസ് പ്രസിഡന്റ് മാർത്ത പർഹം പറഞ്ഞു. വിഷാദരോഗവും ആശങ്കയും പടർന്നു പിടിച്ചു. 

സാധാരണ ഗതിയിൽ അമേരിക്കക്കാർ കമ്മ്യൂണിറ്റി കോളേജുകൾ ഇഷ്ടപ്പെടുന്നത് സാമ്പത്തിക മാന്ദ്യത്തിൽ ചുരുങ്ങിയ ചെലവിൽ പുതിയ കഴിവുകളിൽ പ്രാവീണ്യം നേടാനാണ്. എന്നാൽ കോവിഡ്–19 മഹാമാരി പടർന്നു പിടിക്കുകയും ദീർഘനാൾ നിലനിൽക്കുകയും ചെയ്തതിനാൽ സാധാരണ കണ്ടുവന്നിരുന്ന പ്രതിഭാസം കാണാൻ കഴിഞ്ഞില്ല. ഇത് വ്യക്തമായി മനസിലാക്കുവാൻ അഭിഭാഷകരും നയരൂപീകരണ വിദഗ്ദ്ധരും ശ്രമിക്കുന്നു.  

കമ്മ്യൂണിറ്റി കോളേജുകളാണ് വിദ്യാഭ്യാസത്തിന് താണവരുമാനക്കാർക്ക് ഏക ആശ്രയം എന്നിവർ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക നില മെച്ചമായിരുന്നപ്പോഴും കമ്മ്യൂണിറ്റി കോളേജുകളിലെ ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ പഠനം തുടരാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ഫീസ് അടയ്ക്കുക, പുസ്തകങ്ങൾ വാങ്ങുക, കുടുംബത്തെ പോറ്റുക എന്നിവയ്ക്കു പുറമെ വലിയ വാടകയും നൽകിയാണ് വിദ്യാർഥികൾ പഠനം തുടരുന്നത്. ഇവയ്ക്കു പുറമെ മഹാമാരി ഉയർത്തിയ ഭീഷണി വളരെ വലുതായിരുന്നു.

മരികോപ കമ്മ്യൂണിറ്റി കോളേജ് ഡിസ്ട്രിക്ടിൽ 2019 ഫാളിൽ 10,978 വിദ്യാർഥികൾ എൻറോൾ ചെയ്തപ്പോൾ 2020 ൽ 9,446 വിദ്യാർഥികളെ രജിസ്റ്റർ ചെയ്തുള്ളു– 14% കുറവ്. അമേരിക്ക ഒട്ടാകെയുള്ള കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥികൾ കൂടുതലായി ഭക്ഷണം ആവശ്യപ്പെട്ടു. അധികൃതർ കൂടുതൽ ഫുഡ്പാൻട്രികൾ തുറന്ന് പ്രശ്നം നേരിട്ടു. ചില ഗ്രോസറി പദ്ധതികളും ആരംഭിച്ചു.

ബോസ്റ്റൺ അടുത്തുള്ള മാസ്ബേ കമ്മ്യൂണിറ്റി കോളേജിൽ ഭക്ഷണ സഹായത്തിനുള്ള അപേക്ഷകൾ 80% വർധിച്ചു. ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത് കൊണ്ടാണ് താൻ പഠനം തുടരുന്നതെന്ന് നാല് പെൺകുട്ടികളുടെ മാതാവായ ഡിനോറ ടോറസ് പറഞ്ഞു. ഇവർ ഒറ്റയ്ക്കാണ് തന്റെ നാല് പെൺകുട്ടികളെയും വളർത്തുന്നത്.

എൻറോൾമെന്റിലെ കുറവ് താല്കാലികമാണെന്ന് ചിലർ കരുതുന്നു. എന്നാൽ പഠനം ഉപേക്ഷിക്കുന്നവർക്ക് അത് ജീവിതം മുഴുവൻ നീളുന്ന വെല്ലുവിളി ആയിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പഠനം മാറ്റി വയ്ക്കുന്ന ഓരോ വർഷവും ജീവിതകാലത്തെ നേട്ടം കുറയ്ക്കും. ജീവിതത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും, ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com