ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ
Mail This Article
ഒന്റാറിയോ(കാനഡ) ∙ ഒന്റാറിയോ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഇന്നു മുതൽ നിലവിൽ വരും. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നാണു മൂന്നാമതും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയർ ഡഗ്‍ഫോർഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റാറിയോ പ്രൊവിൻസിൽ ശരാശരി 2800 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിൽ 18 വയസ്സിനു മുകളിലുള്ളവരെയാണു രോഗം കൂടുതൽ ബാധിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കാനഡയിൽ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിൻസാണ് ഒന്റാറിയോ. പ്രൊവിൻസിൽ വാക്സിനേഷൻ വർധിപ്പിക്കുന്നതിനും ആരാധനാലയങ്ങൾ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ വാക്സീൻ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി ഡഗ്ഫോർഡ് പറഞ്ഞു. സ്റ്റേ അറ്റ് ഹോം നിലനിൽക്കുന്ന നാലാഴ്ചക്കുള്ളിൽ 40 ശതമാനം ഒന്റാറിയോ നിവാസികൾക്കും കോവിഡ് വാക്സീൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ സർവീസിലുള്ളവരൊഴികെ എല്ലാവർക്കും സ്റ്റേ അറ്റ് ഹോം ഉത്തരവ് ബാധകമാണ്. ഗ്രോസറി സ്റ്റോറുകൾ, ഹെൽത്ത് കെയർ സർവീസസ് എന്നിവ അത്യാവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17 നുശേഷം ഏറ്റവും കൂടുതൽ കേസ്സുകൾ (3215) ബുധനാഴ്ച രാവിലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. 17 മരണവും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊ ഒന്റാറിയോ പ്രൊവിൻസിൽ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി ഉയർന്നു.