ഇന്ത്യൻ അമേരിക്കൻ എൻജിനീയറുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
Mail This Article
മിസോറി ∙ ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ്‌വെയർ എൻജിനീയർ ഷെറിഫ് റഹ്മാൻ ഖാൻ (32) വെടിയേറ്റു മരിച്ച കേസിൽ കോൾ ജെ മില്ലർ (23) അറസ്റ്റിലായി. മാർച്ച് 31 നായിരുന്നു കൊലപാതകം നടന്നത്. ഖാന്റെ സ്ത്രീസുഹൃത്ത് താമസിച്ചിരുന്ന യൂണിവേഴ്സിറ്റി സിറ്റി അപ്പാർട്ട്മെന്റിൽ സന്ദർശനത്തിനെത്തിയതായിരുന്നു റഹ്മാൻ ഖാൻ . അതേ സമയം അപ്പാർട്ട്മെന്റിൽ മില്ലറും ഉണ്ടായിരുന്നു.
ഖാനും, മില്ലറും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഖാൻ മില്ലറെ മർദ്ദിക്കുകയും, സെൽഫോൺ തട്ടിയിടുകയും ചെയ്തു. ഇതിൽ കുപിതനായ മില്ലർ കൈവശം ഉണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ റഹ്മാൻ ഖാനു നേരെ വെടിയുതിർക്കുകയായിരുന്നു. റഹ്മാൻ ഖാൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാൽ ഖാനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നാണു കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ഭോപ്പാലിലെ സുഭാഷ് നഗറിൽ നിന്നാണു ഖാൻ അമേരിക്കയിൽ എത്തിയത്.
റഹ്മാൻ ഖാന്റെ സംസ്കാരം നടത്തി. യൂണിവേഴ്സിറ്റി പൊലീസ് മില്ലർക്കെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ തോക്കുമായി ബന്ധപ്പെട്ടു സെന്റ് ലൂയിസ് കൗണ്ടിയിൽ കേസ് നിലവിലുണ്ട്. ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചു.