ന്യൂയോർക്ക് കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ പതിനൊന്നാമതു കർഷകശ്രീ അവാർഡുകൾ ക്യൂൻസ് ന്യൂയോർക്കിലെ സന്തൂർ റസ്റ്ററന്റിൽ സംഘടിപ്പിച്ച ചടങ്ങിൽവച്ചു വിതരണം ചെയ്തു. ഫിലിപ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് അവാർഡുകൾ സമ്മാനിച്ചു. ജോസ് കലയത്തിൻ, ഡോ. ആനി പോൾ, മനോജ് കുറുപ്പ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ സെനറ്ററിൽനിന്നും സ്വീകരിച്ചു.
കർഷക പാരമ്പര്യത്തിൽ നിന്നും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കൃഷിയോടുള്ള ആഭിമുഖ്യം തന്റെ വീട്ടുവളപ്പിലും പിതാവ് പരീക്ഷിക്കുന്നുണ്ട്. മനസ്സും മണ്ണും ചേർന്നു മുളപ്പിക്കുന്ന വിളകൾക്ക് പാരമ്പര്യത്തിന്റെ ഗന്ധവും പങ്കുവെയ്ക്കലിന്റെ നിറവും ഉണ്ടെന്നു ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് പ്രസ്താവിച്ചു. കൃഷികൾ പ്രോത്സാഹിപ്പിക്കുന്ന കർഷകശ്രീ സംഘടനക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകനോ ബിസിനസ്സുകാരനോ മെച്ചം എന്ന് ചോദിച്ചാൽ താൻ കർഷകനെയാണ് തിരഞ്ഞെടുക്കുകയെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പറഞ്ഞു. നാടിന്റെ നട്ടെല്ല് കർഷകനാണ് എന്നതിൽ സംശയമില്ല, പതിനൊന്നു വർഷം നിരന്തരം ഈ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ച ഫിലിപ്പ് മഠത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിത്തുകളെപ്പറ്റിയും സമയത്തെക്കുറിച്ചും കാലദോഷത്തെക്കുറിച്ചും തികച്ചും ബോധ്യമുള്ളവരാണ് കർഷകർ. കർഷക കുടുംബങ്ങളിൽനിന്നും കുടിയേറിയ അമേരിക്കൻ മലയാളികൾ സമയത്തെക്കുറിച്ചും വിളകളെക്കുറിച്ചും നല്ല ധാരണ ജീവിതത്തിൽ പുലർത്തുന്നുണ്ട്, അത് വീട്ടുവളപ്പിലെ കൃഷിയിറക്കിലും തെളിഞ്ഞുകാണുന്നുവെന്ന് മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസ് പറഞ്ഞു. ഇന്ത്യയിലെ കർഷക സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഭരണകൂടം പരമ്പരാഗത കാർഷിക മേഖലയെ എങ്ങനെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നും ന്യൂയോർക്ക് കർഷകശ്രീ എന്ന സംഘടന വിളിച്ചുപറഞ്ഞു. കോവിഡ് കാലത്തു വിളവെടുപ്പുകൾ ശേഖരിച്ചു അർഹതപ്പെട്ടവർക്ക് കിറ്റുകളായി വിതരണം ചെയ്യാനായത് കർഷകശ്രീ സംഘടനയുടെ ഒരു നേട്ടമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാല്യന്യ രഹിതമായ കൃഷികൾ അവരവർ തന്നെ വീട്ടുവളപ്പുകളിൽ കൃഷിചെയ്യുന്ന ശീലം പ്രോത്സാഹിപ്പിക്കണമെന്നു ന്യൂയോർക്ക് ഹെഡ്ജ് ജേക്കബ് എബ്രഹാം പറഞ്ഞു. ന്യൂയോർക്കിലും ചെറുകിട കർഷകരെ നികുതിയിളവുകൾ നൽകി പ്രോത്സാഹിപ്പിക്കണമെന്നു ജോസ് കലയത്തിൻ പറഞ്ഞു. വീടുകളിൽ കൃഷിത്തോട്ടം എങ്ങനെ മെച്ചപ്പെടുത്താനാവും എന്ന് വിഷയത്തിൽ ക്ലാസുകൾ നടത്തണം എന്ന് റോക്ക്‌ലാൻഡ് ലെജിസ്ലേറ്റർ ഡോ. ആനി പോൾ പറഞ്ഞു. വിളവെടുത്തു വീതിച്ചു നൽകുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല, മനോജ് കുറുപ്പ് പറഞ്ഞു.