മറ്റൊരു വാക്സീന്‍ കൂടി സുരക്ഷിതം, ഫലപ്രാപ്തിക്കു വേണ്ടി കാത്തിരിക്കുന്നു, വരുന്നത് ക്യൂര്‍വാക് വാക്സീന്‍
Mail This Article
ഹൂസ്റ്റണ്‍∙ കോവിഡിന്റെ നീരാളിപ്പിടിത്തത്തില്‍ വീണു കിടക്കുന്ന ലോകത്തിന് ആശ്വാസവാര്‍ത്ത. വീണ്ടുമൊരു വാക്സീന്‍ കൂടി വരുന്നു. ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക് ആണു പുതിയ വാക്സീനേഷന്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ കോവിഡ് 19 വാക്സീന്‍ ആദ്യ ഇടക്കാല വിശകലനം പാസാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാക്സീനുകള്‍ ഇല്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക് വിലകുറഞ്ഞതും കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതുമായ ഈ വാക്സീന്‍ ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍. ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് സുരക്ഷാ ആശങ്കകളൊന്നും കണ്ടെത്തിയില്ലെന്നു കമ്പനി അറിയിച്ചു. എന്നാല്‍ വാക്സീന്‍ എത്രമാത്രം സംരക്ഷണം നല്‍കുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതു സൂചിപ്പിക്കുന്ന ബോര്‍ഡ് ഫലപ്രാപ്തി ഡാറ്റയൊന്നും പങ്കിട്ടിട്ടില്ല. 'സ്ഥിതിവിവരക്കണക്കില്‍ കാര്യമായ ഫലപ്രാപ്തി വിശകലനം നടത്തുന്നതിന് ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതു ട്രയല്‍ തുടരും.' .–കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മോഡേണയും ഫൈസർ ബയോ ടെക്കും വികസിപ്പിച്ചെടുത്തതു പോലെ എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യൂര്‍വാക് വാക്സീന്‍. ആ വാക്സീനുകള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും യൂറോപ്യന്‍ യൂണിയനിലും ഉപയോഗത്തിലുണ്ട്. അവ വളരെ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടു. കോവിഡ് 19 ന് സമാനമായ ശക്തമായ സംരക്ഷണം ക്യൂര്‍വാക്ക് നല്‍കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നു. മറ്റ് എംആര്‍എന്‍എ വാക്സീനുകളെ അപേക്ഷിച്ചു ക്യൂര്‍വാക്കിന്റെ വാക്സീനു ചില ഗുണങ്ങളുണ്ടാകാം. ഇത് 41 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കുറഞ്ഞതു മൂന്നു മാസത്തേക്ക് ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. മാത്രമല്ല ഇത് ഉപയോഗിക്കുന്നതിനു മുൻപ് ഊഷ്മാവില്‍ 24 മണിക്കൂര്‍ ഇരിക്കാനും കഴിയും.
അവരുടെ പ്രാരംഭ ഫോര്‍മുലേഷനുകളില്‍, മോഡേണ, ഫൈസർ ബയോടെക് വാക്സീനുകള്‍ ആഴത്തിലുള്ള മരവിപ്പിക്കപ്പെടേണ്ടതുണ്ട്. ചൂടുള്ള താപനിലയില്‍ വാക്സീനുകള്‍ കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് രണ്ടു കമ്പനികളും അവരുടെ വാക്സീനുകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഇതു പ്രാവര്‍ത്തികമാകുമെങ്കിലും മറ്റൊരിടത്തും ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളില്ല. ഫൈസര്‍ വാക്സീന്‍ രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളില്‍ അനുവദിക്കാതിരുന്നതു പോലും ഇതു കൊണ്ടാണ്. താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വലിയ റഫ്രിജറേഷന്‍ സംവിധാനമില്ലാതിരുന്നതു കൊണ്ട് ഫൈസര്‍ വാക്സീന്‍ ഗ്രാമപ്രദേശങ്ങളടക്കം ഉപേക്ഷിച്ചിരുന്നു. ഇവിടെയെല്ലാം മോഡേണയും ജോണ്‍സണുമാണു പരിഗണിച്ചത്. ടെക്‌സസിന്റെ അതിര്‍ത്തി സ്ഥലങ്ങളിലും സമാന പ്രതിസന്ധി ഉണ്ടായിരുന്നു. ഈ കാരണത്താലാണ് ഫൈസറിന് മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി കടന്നു ചെല്ലാന്‍ കഴിയാതിരുന്നത്. ഇതു മരവിപ്പിക്കല്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്ന ദരിദ്ര രാജ്യങ്ങളെയും വിഷമിപ്പിച്ചിരുന്നു. ക്യൂര്‍വാക് വാക്സീന്‍ ഇത്തരമൊരു ഉപയോഗം വിശാലമാക്കും. അതു കൊണ്ടു തന്നെ ഇതിന്റെ ഫലപ്രാപ്തി വലിയ രീതിയില്‍ മുന്നോട്ടു വന്നാല്‍ ലോകത്തില്‍ വാക്സീന്‍ ഇല്ലാതെ വിഷമിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും.
ക്യൂര്‍വാക് വാക്സീന്റെ ഡോസുകള്‍ മറ്റുള്ളവയേക്കാള്‍ വിലകുറഞ്ഞതായി മാറിയേക്കാമെന്നും കരുതന്നു. കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ പ്രതിരോധശേഷി നല്‍കുന്നതിന് ആവശ്യമായ ആര്‍എന്‍എ വാക്സീനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കണക്കാക്കി ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരില്‍ നിന്നു പബ്ലിക് സിറ്റിസണ്‍ എന്ന ഉപഭോക്തൃ അഭിഭാഷക സംഘടന ബുധനാഴ്ച ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. 8 ബില്യണ്‍ ഡോസുകളായ ഫൈസർ ബയോടെക് നിര്‍മ്മിക്കാന്‍ 23 ബില്യണ്‍ ഡോളറും മോഡേണയ്ക്ക് 9 ബില്യണ്‍ ഡോളറും ക്യൂര്‍വാക്കിന് വെറും 4 ബില്യണ്‍ ഡോളറും ചെലവാകുമെന്നു ഗവേഷകര്‍ കണ്ടെത്തി. ഇതു തന്നെയാണ് ക്യൂര്‍വാക് വാക്സീന്റെ വിജയമായി കണക്കാക്കുന്നത്. ഇത്തരമൊരു വില കുറഞ്ഞ വാക്സീന്‍ നിലവില്‍ വന്നാല്‍ അതു വളരെയധികം ആഗോളവ്യാപകമായി വികസിപ്പിക്കാനാവും. അതു കോവിഡിനെ പെട്ടെന്നു തന്നെ പിടിച്ചു കെട്ടുന്ന അവസ്ഥയിലേക്ക് മാറ്റിയേക്കാം. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിലേക്കു തിരിഞ്ഞാല്‍ വളരെ പെട്ടെന്നു തന്നെ രാജ്യത്തെ പകുതിയിലേറെപേര്‍ക്കും ഈ വര്‍ഷം തന്നെ വാക്സീന്‍ വിതരണം നേടിയെടുക്കാനാവുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ക്യൂര്‍വാക് വാക്സീനെക്കുറിച്ച് ഇതുവരെയും ലോകാരോഗ്യ സംഘടന ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഫലപ്രാപ്തി ഡേറ്റ പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ വര്‍ഷം, കമ്പനിയുടെ വാക്സീന്‍ മൃഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ നല്‍കി. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളിലായി 40,000 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്തുകൊണ്ടു ഡിസംബറോടെ അവര്‍ അന്തിമ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. വാക്സീന്‍ ട്രയലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ അവസാനത്തോടെ എത്തുമെന്നു ക്യൂര്‍വാക് ബുധനാഴ്ച സൂചിപ്പിച്ചു.