ADVERTISEMENT

 ടൊറന്റോ∙ മിസ്സിസ്സാഗ സിറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവുമായി സ്‌നേഹത്തില്‍ ഊന്നിയ സുദൃഢമായ ഹൃദയൈക്യം ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ മാത്രമാണു നമ്മുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.  

 

രൂപതയിലെ 16 ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസ പരിശീലനം പൂര്‍ത്തീകരിച്ച 93 യുവജനങ്ങളുടെ ഗ്രാജ്വേഷനോടനുബന്ധിച്ചു നടത്തിയ വെർച്വല്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ക്രൈസ്തവ ജീവിതത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍, നാം നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, ദൈവവുമായി അത്യഗാധമായ സൗഹൃദം സ്ഥാപിക്കുകയുമാണു വേണ്ടത്. ആ സ്‌നേഹവലയത്തില്‍ നിന്നും അകന്നുപോകാതിരിക്കാനും ദൈവവുമായുള്ള സ്‌നേഹബന്ധ െത്തക്കുറിച്ച് മറ്റുള്ളവരോട് പറയുവാനും പങ്കുവയ്ക്കുവാനും പുതിയ ഗ്രാജുവേറ്റുകള്‍ക്ക് കഴിയട്ടെഎന്നും അദ്ദേഹം ആശംസിച്ചു.  

 

രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള സുദീര്‍ഘമായ യാത്രയിലുടനീളം ലഭിച്ച അമൂല്യമായ വരദാനങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ യുവാക്കളോടൊപ്പം ജീവിക്കുന്ന ക്രിസ്തുവുമായുള്ള ചങ്ങാത്തം സഹായകരമാകട്ടെയെന്നു മിസ്സിസ്സാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷപ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. രൂപതയിലെ യുവജനപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നതിനുമൂന്നു കര്‍മ്മപാതകള്‍ അദ്ദേഹം പുതിയ ഗ്രാജുവേറ്റുകള്‍ക്കു മുന്നിൽ വച്ചു.സഭയുടെ പ്രേഷിത വിശ്വാസപരിശീലന മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജസ്വലതയോടെ കടന്നുവന്ന മുന്‍വിദ്യാര്‍ത്ഥികള്‍ കൂടിയായ 41 യുവമതാധ്യാപകരെയും രൂപതാതലത്തില്‍ കര്‍മ്മനിരതരായ വോളന്റിയര്‍മാരെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും, കൂടുതല്‍ യുവജനങ്ങള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 

വിശ്വാസ പരിശീലനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ പഠനംപൂര്‍ത്തിയാക്കിയ വിദ്യാർഥികളെയും, മാതാപിതാക്കളെയും, അധ്യാപകരേയും അതിഥികളെയും സ്വാഗതംചെയ്തു.

 

ദിയകാവാലം (ഓട്ടവാ), തെരേസ് ദേവസ്യാ (കേംബ്രിഡ്ജ്) എന്നിവര്‍ പഠനംപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു ടോസ്റ്റ് സ്പീച് നടത്തി. പുതിയ ഗ്രാജുവേറ്റുകളുടെ പ്രതിനിധികളായി മെഘന്‍ ബിജു (ഹാമില്‍ട്ടണ്‍), ഡാനിയേല്‍ പോള്‍ (വിന്നിപെഗ്)  എന്നിവര്‍ ആശംസകള്‍ക്കും ഉപചാരങ്ങള്‍ക്കും സ്‌നേഹമസൃണമായ നന്ദിരേഖപ്പെടുത്തി.

 

രൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാള്‍ റവ. ഫാ. പത്രോസ് ചമ്പക്കരയും, രക്ഷിതാക്കളുടെ പ്രതിനിധിയായി റിറ്റ്‌സണ്‍ ജോസ് പുല്‍പ്പറമ്പിലും (എഡ്മണ്ടന്‍) വിശ്വാസപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനം അര്‍പ്പിച്ചു.

 

ലണ്ടന്‍ സെന്റ്‌മേരിസ്ഇടവകയിലെ ജൂനോമരിയലിന്‍സും, ലിസ് മരിയലിന്‍സും ചേര്‍ന്ന് കേക്ക് മുറിച്ച് ആഹ്‌ളാദം പങ്കുവച്ചു.

മുന്‍ ഡയറക്ടര്‍ കൂടിയായ ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ മാണിക്കനാംപറമ്പില്‍ പുതിയ യുവ അസ്സോസിയേ റ്റുകള്‍ വിശ്വാസ പരിശീലനം ശക്തിപ്പെടുത്തുന്നതില്‍ നല്കുന്ന മുന്‍ഗണനക്കും ക്രിയാത്മക പങ്കാളിത്തത്തിനും അനുമോദനങ്ങള്‍ അര്‍പ്പിച്ചു.  

 

ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ ചടങ്ങുകള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആശിര്‍വാദം നല്‍കി, സഭയോടൊപ്പം ചേര്‍ന്നു വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ വീണ്ടും സ്വാഗതം ചെയ്യുകയുംചെയ്തു.

 

മിസ്സിസ്സാഗ സെന്റ്.അല്‍ഫോന്‍സാമ്മത്തീഡ്രല്‍ ഇടവകയിലെ വിദ്യാർഥികളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.  വിന്നിപെഗ് സെന്റ് ജൂഡ് ഇടവകയിലെ വിദ്യാർഥികള്‍ ദേശീയഗാനവും, ഫോര്‍ട്ട് മക്മറി സെന്റ് തോമസ് മിഷനിലെ വിദ്യാര്‍ത്ഥികള്‍പേപ്പല്‍ ആന്തവും ആലപിച്ചു. അസോ. ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്‍ സിഎംസി കൃതജ്ഞത അര്‍പ്പിച്ചു.

സെറിന്‍ ജോര്‍ജ്  (വാന്‍കൂവര്‍), ക്രിസ്റ്റീന കണ്ണമ്പുഴ (സ്കാര്‍ബറോ, ടൊറോന്റോ)  എന്നിവരുടെ മികച്ച അവതരണം സദസ്സിന്റെ പ്രശംസക്ക് അര്‍ഹമായി.  

 

എപ്പാര്‍ക്കിയല്‍ കാറ്റെക്കെറ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങങ്ങളായ ഷാന്റി പൗലോസ് (വാന്‍കൂവര്‍), സന്തോഷ് ജോര്‍ജ് (ഓട്ടവ), ജോസ് വര്‍ഗീസ്  (സ്കാര്‍ബറോ, ടൊറോണ്ടോ), അജിമോന്‍ ജോസഫ് (ലണ്ടന്‍), ജിഷി വാളൂക്കാരന്‍ (ഓഷവ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.ജോസ് വര്‍ഗീസ്, ടൊറന്റോ അറിയിച്ചതാണിത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com