ADVERTISEMENT

ഹൂസ്റ്റണ്‍∙ കോവിഡിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്താന്‍ അമേരിക്ക ആലോചിക്കുന്നു. കാനഡ അതിര്‍ത്തിയാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായി ആദ്യം തുറക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിര്‍ത്തി തുറക്കണമെന്ന് കാനഡ അമേരിക്കയോട് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇപ്പോള്‍ ചരക്കു ഗതാഗതം മാത്രമാണ് ഇതുവഴിയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇതു തന്നെയായിരുന്നു അവസ്ഥ. സെപ്റ്റംബറോടെ പൂര്‍ണ്ണമായും തുറക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് നല്‍കിയ യാത്രക്കാരെയാണ് ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ കാനഡ അനുവദിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 9 മുതല്‍ അമേരിക്കയിലെ പൗരന്മാരെയും സ്ഥിര താമസക്കാരെയും കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. യാത്രയ്ക്ക് 14 ദിവസമെങ്കിലും മുന്‍പ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നാണു നിയമമെന്നു ഫെഡറല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സെപ്റ്റംബര്‍ 7 മുതല്‍ അനുവദിക്കുമെന്ന് കാനഡ അറിയിച്ചു. ഇതു സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറും.

(Photo: PRAKASH SINGH / AFP)
(Photo: PRAKASH SINGH / AFP)

 

അതിര്‍ത്തിയുടെ ഇരുവശങ്ങളും വീണ്ടും തുറക്കാനും ടൂറിസം ശക്തിപ്പെടുത്താനുമാണ് ഇരു രാജ്യങ്ങളുടെയും ഉദ്ദേശം. വേര്‍പിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി അഭ്യർഥനകളാണ് ദിനംപ്രതി ഇരുരാജ്യങ്ങളുടെയും ഇമിഗ്രേഷന്‍ ഓഫിസുകളില്‍ ലഭിക്കുന്നത്. ഇത്തരം സമ്മര്‍ദ്ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് 21 ന് അതിര്‍ത്തി അടച്ച ശേഷം ഇരു രാജ്യങ്ങളും എല്ലാ മാസവും അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ നീട്ടുകയായിരുന്നു. ഇതിനിടയിലും വാണിജ്യ ഗതാഗതം ഒരിക്കലും നിര്‍ത്തിവച്ചിരുന്നില്ല.

 

പകര്‍ച്ചവ്യാധിക്ക് മുൻപ്, അമേരിക്കക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ വിദേശ ലക്ഷ്യസ്ഥാനമായിരുന്നു കാനഡ. മെക്‌സിക്കോയാണു മറ്റൊന്ന്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കാന്‍ കാനഡ തയാറാണ്. വാക്‌സിനേഷന്റെ കാര്യത്തില്‍ അവര്‍ അമേരിക്കയെ അപേക്ഷിച്ച് അതിവേഗം പുരോഗതി കൈവരിച്ചു. അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോള്‍ അവിടെ ഉള്ളത്. കാനഡയില്‍ ജനസംഖ്യയുടെ 50 ശതമാനം പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തു. 75 ശതമാനം താമസക്കാര്‍ക്കും കുറഞ്ഞത് ഒരു ഡോസ് ലഭിച്ചതായി ഫെഡറല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാഗികമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന താമസക്കാര്‍ക്ക് കാനഡ 75 ശതമാനം പരിധി മറികടന്ന ശേഷം അതിര്‍ത്തി തുറക്കാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.

 

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം. കാനഡ അവരുടെ ജനസംഖ്യയ്ക്കായി അംഗീകരിച്ച കോവിഡ് വാക്‌സിനുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫൈസര്‍ ബയോടെക്, മോഡേണ, അസ്ട്രാസെനെക്ക അല്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, കാനഡയിലെ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡായ ജാന്‍സെന്‍ എന്നിവയാണ് കാനഡ അംഗീകരിച്ച വാക്‌സീനുകള്‍. കഴിഞ്ഞയാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍, പൊതു സുരക്ഷാ മന്ത്രി ബില്‍ ബ്ലെയര്‍, കാനഡയുടെ അതിര്‍ത്തി പദ്ധതി കഴിഞ്ഞയാഴ്ച യുഎസിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നും പറഞ്ഞിരുന്നു. കാനഡയുടെ ഈ നിലപാടിനോടാണ് യുഎസ് ഇപ്പോള്‍ തലകുലുക്കിയിരിക്കുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ അമേരിക്ക തുടരുമെങ്കിലും അതിര്‍ത്തി കടക്കാന്‍ എല്ലാവരെയും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി തിങ്കളാഴ്ച ഒരു ബ്രീഫിംഗില്‍ പറഞ്ഞു.

 

അതിര്‍ത്തി എല്ലാവര്‍ക്കുമായി വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ഏതു തീരുമാനങ്ങളും തങ്ങളുടെ പൊതുജനാരോഗ്യ, മെഡിക്കല്‍ വിദഗ്ധര്‍ നയിക്കുമെന്നാണ് യുഎസ് പക്ഷം. അതേസമയം രണ്ടു പാര്‍ട്ടികളിലെയും നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ കാനഡയുടെ നീക്കത്തെ പ്രശംസിക്കുകയും ഇത് പിന്തുടരാന്‍ അമേരിക്കയോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റ് പ്രതിനിധി ബ്രയാന്‍ ഹിഗ്ഗിന്‍സ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ വൈകുന്നതില്‍ ബിഡെന്‍ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു. മിനസോട്ടയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പീറ്റ് സ്റ്റൗബര്‍ ട്വിറ്ററില്‍ പറഞ്ഞത് ഈ വാര്‍ത്ത വളരെ കാലഹരണപ്പെട്ടതാണെന്നാണ്. അതിര്‍ത്തി കമ്മ്യൂണിറ്റികള്‍ ഒരു വര്‍ഷത്തിലേറെയായി വേര്‍പിരിയല്‍ അനുഭവിക്കുന്നു. അടിയന്തരമായി ഇതു തുറക്കേണ്ടതുണ്ട്.

 

കാനഡയും മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടയ്ക്കല്‍ ഒരു മാസം നീട്ടാനോ അല്ലെങ്കില്‍ മൊത്തത്തില്‍ ഉയര്‍ത്താനോ ജൂലൈ 21 നകം അമേരിക്ക തീരുമാനിക്കും. ഓഗസ്റ്റ് 9 ലെ കണക്കുപ്രകാരം, കാനഡ വിമാന യാത്രക്കാര്‍ക്കുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള ക്വാറന്റീന്‍ ഉപേക്ഷിക്കുകയും യോഗ്യരായ, പൂര്‍ണമായും വാക്‌സിനേഷന്‍ സന്ദര്‍ശകര്‍ക്കുള്ള ക്വാറന്റീന്‍ കാലാവധി നീക്കുകയും ചെയ്തിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയവരെ ആശ്രയിക്കുകയാണെങ്കില്‍ അവരെ 14 ദിവസത്തെ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. അവര്‍ മാതാപിതാക്കളോടൊപ്പം ചുറ്റിക്കറങ്ങാം, പക്ഷേ ക്യാംപുകള്‍ അല്ലെങ്കില്‍ ഡേകെയര്‍ പോലുള്ള ഗ്രൂപ്പ് ക്രമീകരണങ്ങള്‍ ഒഴിവാക്കണമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടയിലും വളരെയധികം പേടിക്കുന്ന പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വൈറസ് വേരിയന്റ് ഒരു ആശങ്കയായി തുടരുന്നു, അതിനാല്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് നല്‍കിയ എല്ലാ യാത്രക്കാരെയും പരിശോധിക്കും. വാക്‌സിനേഷന്‍ നില പരിഗണിക്കാതെ, എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളില്‍ മുന്‍പ് എടുത്ത നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കേണ്ടതുണ്ട്.

 

മോണ്‍ട്രിയല്‍, ടൊറൊന്റൊ, കാല്‍ഗറി, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നാലു രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ മാത്രമാണ് വിമാന യാത്രക്കാരെ പരിമിതപ്പെടുത്തിയത്. ഇപ്പോള്‍, ഹാലിഫാക്‌സ്, ക്യൂബെക്ക് സിറ്റി, ഒട്ടാവ, വിന്നിപെഗ്, എഡ്മണ്ടന്‍ എന്നിവിടങ്ങളിലേക്ക് സര്‍ക്കാര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിപുലീകരിക്കുന്നു. അതിര്‍ത്തി കടന്ന് കളിക്കാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ടൊറന്റോ ബ്ലൂ ജെയ്‌സ് എന്ന മേജര്‍ ലീഗ് ബേസ്‌ബോള്‍ ടീമിന് കാനഡയിലേക്ക് പോകാന്‍ യാത്രാ ഇളവ് അനുവദിച്ചു. സ്റ്റാന്‍ലി കപ്പ് പ്ലേ ഓഫിനായി അതിര്‍ത്തി കടക്കാന്‍ ദേശീയ ഹോക്കി ലീഗ് ടീമുകളെയും കാനഡ അനുവദിച്ചിട്ടുണ്ട്.

English Summary: Canada-US border will be fully opened in early September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com