ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാൻ തോമസ്
Mail This Article
മസ്കിറ്റ് (ഡാലസ്) ∙ ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മർത്തോമാ സഭയിലെ മുൻ വികാരി ജനറാൾ റവ. ഡോ. ചെറിയാൻ തോമസ് അഭിപ്രായപ്പെട്ടു. ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് 33–ാം മത് വാർഷിക കൺവൻഷന്റെ പ്രാരംഭദിനം ശനിയാഴ്ച വൈകിട്ട് (ജൂലായ് 30) മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചൻ. വിശുദ്ധനായ ദൈവത്തോട് പ്രാർഛിക്കുമ്പോൾ ജീവിതത്തിൽ നാം വിശുദ്ധി പാലിക്കേണ്ടതാണെന്നും അച്ചൻ ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ വിശുദ്ധ ജീവിതം നയിക്കുവാൻ ബാധ്യസ്ഥരായ വിശ്വാസികൾ എന്നഭിമാനിക്കുന്നവർ പോലും സഞ്ചരിക്കുന്നത് അവിശുദ്ധ പാതയിലൂടെയാണ്. മനുഷ്യന് ദൈവം നൽകിയ വരദാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ലൈംഗീകത. ലൈംഗീകതയുടെ ആസ്വാദനം ശരിയായി നാം അനുഭവിക്കേണ്ടത് കുടുംബ ജീവിതത്തിലാണ്. കുടുംബ ജീവിതത്തിനു വെളിയിൽ നാം ലൈംഗീകത ആസ്വദിക്കുവാൻ ശ്രമിക്കുന്നത് പാപമാണെന്ന് മാത്രമല്ല അത് ശാപവുമാണ്. പ്രീമാരിറ്റൻ ലൈംഗീകത ഇന്നത്തെ യുവ തലമുറയെ ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതയാണ്. ഇത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം മാതാപിതാക്കൾക്കും ആത്മീയ ഗുരുക്കന്മാർക്കും ഉള്ള വലിയൊരു വെല്ലുവിളി കൂടിയാണെന്ന് അച്ചൻ പറഞ്ഞു.
പ്രാരംഭദിനം ചർച്ച ഗായക സംഘത്തിന്റെ ഗാനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. എം. സി. അലക്സാണ്ടർ മധ്യസ്ഥ പ്രാർഥനക്കു നേതൃത്വം നൽകി. ഇടവക സെക്രട്ടറി ഈശോ തോമസ് മുഖ്യ പ്രാസംഗീകനായ അച്ചനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വികാരി റവ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി. അച്ചന്റെ പ്രാർഥനക്കും, ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.