അഭയാർഥികളെ പുറത്താക്കുന്നതു ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടം
Mail This Article
വാഷിങ്ടൻ∙ യുഎസ് സതേൺ ബോർഡിൽ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാർഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി ഭരണകൂടത്തിന്റെ ഉത്തരവ്. ജൂലൈ 30നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. 18800 അഭയാർഥികൾ യുഎസ് സതേൺ ബോർഡറിൽ സെൻട്രൽ അമേരിക്കയിൽ നിന്നു രണ്ടു മാസത്തിനുള്ളിൽ എത്തിച്ചേർന്നതായി ഡിപാർട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു.
അഭയാർഥികളുടെ വരവോടെ കോവിഡ് വ്യാപനം നിയന്ത്രണാതീതം ആയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അതിർത്തിയിൽ എത്തിച്ചേർന്ന കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷന്റെ പിടിയിലായവർ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങ് വർധനവാണ്.
ഇവരെ പുറത്താക്കണമെന്ന ബൈഡൻ ഭരണകൂടത്തിന്മേൽ സമ്മർദം ഏറിവരികയായിരുന്നു. ഗ്വാട്ടമാല, എൽ സാൽവദോർ, ഹോണ്ടൂറാസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണു ഭൂരിപക്ഷവും അമേരിക്കൻ അതിർത്തിയിൽ പിടിയിലായിരിക്കുന്നത്.
ഇവരെ അതാതു രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ഡിപ്പോർട്ടേഷൻ ഫ്ലൈറ്റ്സും തയാറായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന ബൈഡന്റെ പ്രസ്താവന പ്രായോഗികതലത്തിൽ നടപ്പാക്കാനാകില്ല എന്നതിന് അടിവരയിടുന്നതാണു പുതിയ ഉത്തരവ്.