കാനഡയിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു
Mail This Article
ഒട്ടാവ∙ കാനഡയിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശി ഡിജിത് ജോസ് (24) ആണ് മരിച്ചത്. കാനഡയിലെ ബ്രാസ് ഡി ഓർ തടാകത്തിൽ ശനിയാഴ്ചയാണ് അപകടം. ഡിജിത്തും മലയാളിയായ സുഹൃത്ത് ബിജോയും ഒരുമിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യവെയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
ബിജോ നീന്തി രക്ഷപെട്ടു. ഡിജിത് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ദീർഘ നേരത്തെ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പതു മിനിട്ട് ആയിരുന്നു ബോട്ട് യാത്രയ്ക്ക് അനുവദനീയമായ സമയം. യാത്ര തിരിച്ച്് ഏകദേശം ഇരുപത്തിയഞ്ച് മിനുറ്റ് ആയപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
ഡിജിത്തിന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മനോരമ ഓൺലൈനിനോടു പറഞ്ഞു. കാനഡയിലെ മലയാളി സംഘടനയുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിമാന സർവ്വീസുകൾ പരിമിതമായതിനാൽ ഏകദേശം രണ്ടാഴ്ചയോളം സമയമെടുത്തേ മൃതദേഹം നാട്ടിലെത്തിക്കാൻ പറ്റൂ.
പഠനാവശ്യത്തിനു വേണ്ടി 2019ലാണ് ഡിജിത് കാനഡയിലേയ്ക്കു പോയത്. അടുത്തിടെ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിരുന്നു. കൊട്ടിയൂർ ചുങ്കക്കുന്ന് ചിറക്കുഴിയിൽ ജോസ്–ഡെയ്സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഡിജിൻ, ഡിജിഷ.