ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
Mail This Article
അലാമെ (ജോർജിയ) ∙ ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ പൊലിസ് ഉദ്യോഗസ്ഥനെ സ്റ്റേഷനു സമീപം പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച ഉച്ചയ്ക്കുശേഷം പിടികൂടിയതായി അലാമൊ പൊലിസ് അറിയിച്ചു.
26 വയസ്സുള്ള ഡൈലൻ ഹാരിസൺ എന്ന ഉദ്യോഗസ്ഥനാണു വെടിയേറ്റു മരിച്ചത്. നിരവധി കേസ്സുകളിൽ പ്രതിയായ ഡാമിയൻ ആന്റണി ഫെർഗുസാനാണ് (43) അറസ്റ്റിലായത്. ഇയാളെ ഡബ്ലിനിലുള്ള ലോറൻസ് കൗണ്ടി ജയിലിലടച്ചു. അലാമയിലെ വീട്ടിൽ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി വാഹന പരിശോധനക്കിടയിൽ ഹാരിസൺ പിടികൂടിയ മറ്റൊരു പ്രതിയുടെ സഹപ്രവർത്തകനാണു ഡാമിയൻ. ശനിയാഴ്ച പ്രതികാരം തീർക്കുന്നതിന് പൊലിസ് സ്റ്റേഷൻ പരിസരത്തു പതിയിരുന്ന് ഹാരിസണിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ഇയാളെ പിടികൂടുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയുടെ പേർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഡ്യൂട്ടിക്കിടയിൽ ജോർജിയ സംസ്ഥാനത്തു കൊല്ലപ്പെടുന്ന അഞ്ചാമത്തേതും അലാമയിലെ ആദ്യ പൊലീസ് ഉദ്യോഗസ്ഥനുമാണു ഹാരിസൺ.
വെടിയേറ്റു കൊല്ലപ്പെട്ട ഓഫിസറുടെ കുടുംബ ചിത്രം ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടു. ഭാര്യയും ആറു മാസം മാത്രം പ്രായമുള്ള ഒരു മകനും ഉൾപ്പെടുന്നതാണു ഹാരിസന്റെ കുടുംബം. രാവിലെ ഷിഫ്റ്റിൽ പാർട്ട് ടൈം ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്നു ഹാരിസൺ.
English Summary: Man arrested for killing police officer on duty