ഒറ്റ ദിവസം, 13 ലക്ഷത്തിലേറെ രോഗികൾ; യുഎസിൽ കോവിഡ് കുതിക്കുന്നു, റെക്കോർഡ്
Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ തിങ്കളാഴ്ച 13.5 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കേസുകളാണിത്.
കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇതൊരു പുതിയ റെക്കോർഡുമാണ്. ഇതിനു മുൻപ് പത്തുലക്ഷത്തിലേറെ പേർക്ക് ഒരു ദിവസം കോവിഡ് ബാധിച്ചതായിരുന്നു റെക്കോർഡ്. ജനുവരി മൂന്നിന് യുഎസിൽ തന്നെയായിരുന്നു ഇതും. പല സ്റ്റേറ്റുകളും ആഴ്ചാവസാനം കോവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യതാത്തതാണ് സംഖ്യ ഉയരാൻ കാരണമെന്നാണ് പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണവും തിങ്കളാഴ്ച പുതിയ റെക്കോർഡ് സ്ഥാപിച്ചു. 136,604 പേരെയാണ് തിങ്കളാഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരി അവസാനം 132,051 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് കേസുകൾ ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്. ജനങ്ങളെല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
English Summary: US shatters global record, reports 1.35 million Covid cases in 24hrs