ന്യൂയോർക്ക് സിറ്റിയിൽ പൗരന്മാരല്ലാത്തവർക്കും വോട്ടവകാശം: നിയമം പ്രാബല്യത്തിൽ
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിൽ ഇനി മുതൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരത്വം ഇല്ലാത്തവർക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശം ജനുവരി 10 ഞായർ മുതൽ നിലവിൽ വന്നു. ഒരു മാസം മുൻപ് ന്യുയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച നിയമം പുതിയതായി ചുമതലയേറ്റെടുത്ത മേയർ എറിക്ക് ആംഡംസ് നടപ്പാക്കുന്നതിന് അനുമതി നൽകി.
ന്യൂയോർക്കിൽ മുപ്പതു ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവർക്ക് ന്യുയോർക്ക് സിറ്റി, ലോക്കൽ ബോർഡുകൾ എന്നിവയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടുരേഖപ്പെടുത്തുന്നതിനു ഇനി തടസ്സമില്ല. അമേരിക്കൻ പൗരത്വമില്ലാത്ത 800,000 പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
‘ഔവർ സിറ്റി, ഔവർ വോട്ട്’ എന്ന നാമകരണം ചെയ്യപ്പെട്ട പുതിയ നിയമത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ വിമർശനമാണ് നടത്തുന്നത്.
ഈ ബില്ല് നിയമമാകുന്നതുകൊണ്ട് ആർക്ക്, എന്തു പ്രയോജനമാണ് ഉണ്ടാകുകയെന്ന് യുഎസ് പ്രതിനിധി നിക്കോൾ ചോദിക്കുന്നു. അമേരിക്കൻ പൗരന്മാർക്ക് മാത്രം അവകാശപ്പെട്ട വോട്ടവകാശം, ന്യൂയോർക്ക് സംസ്ഥാന നിയമം നിഷ്കർഷിക്കുന്ന വോട്ടവകാശം മുപ്പതു ദിവസം ന്യൂയോർക്കിൽ താമസിക്കുന്നവർക്ക് അനുവദിക്കുന്നതിനു ന്യൂയോർക്ക് സിറ്റി കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന റിപ്പബ്ലിക്കൻ നേതാക്കൾ അറിയിച്ചു. എന്നാൽ ഈ നിയമം ന്യൂയോർക്കിൽ മാത്രമല്ല മേരിലാന്റ്, വെർമോണ്ട്, സൻഫ്രാൻസിസ്ക്കോ തുടങ്ങിയ പന്ത്രണ്ടു കമ്മ്യൂണിറ്റികളിൽ നിലവിലുണ്ടെന്ന് ഡമോക്രാറ്റുകൾ വാദിക്കുന്നു. പൗരന്മാരല്ലാത്തവർക്ക് വോട്ടു ചെയ്യുന്നതിനു ആദ്യമായി അവസരം ലഭിക്കുക അടുത്ത വർഷം നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലാണ്.
English Summary : New York city will allow non-citizens to vote under controversial law