ഒര്‍ലാന്‍റ്റോ പള്ളിയിൽ അഹത്തുള്ള ബാവായുടെ ഓർമ്മപ്പെരുന്നാൾ
Mail This Article
ഒര്‍ലാന്‍റ്റോ (ഫ്‌ളോറിഡ) ∙ ഒര്‍ലാന്‍റ്റോ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ അഹത്തുള്ള ബാവായുടെ ഓർമ്മ ജനുവരി 16 ന് ഞായറാഴ്ച ആചരിക്കുന്നു. ഞായറാഴ്ച ഒരു മണിക്ക് വികാരി ഫാ.പോൾ പറമ്പാതിന്റെ കാർമികത്വത്തിൽ പ്രഭാതപ്രാർഥന, വി .കുർബാന, മധ്യസ്ഥപ്രാർഥന എന്നിവ നടത്തപ്പെടുന്നു. തുടർന്ന് കൈമുത്ത് നേർച്ചവിളമ്പ് എന്നിവയോടുകൂടി ഓർമ്മ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് റവ.ഫാ .പോൾ പറമ്പാത്ത് (6103574883), ബിജോയ് ചെറിയാൻ (ട്രസ്റ്റി) (4072320248 ), എൻ .സി. മാത്യു (സെക്രട്ടറി )(4076019792).
1599 ലെ ഉദയംപേരൂർ സുന്നഹദോസിനെത്തുടർന്നു പോർച്ചുഗീസ്കാരിൽ നിന്നും മലങ്കര സഭയെ രക്ഷിക്കുവാൻ സ്വജീവൻ ത്യജിച്ച പിതാവാണ് അന്ത്യോക്യയുടെ പാത്രിയർക്കീസ് ആയിരുന്ന മാർ ഇഗ്നാത്തിയോസ് ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .1586 ൽ ദയറാ ജീവിതം ആരംഭിച്ച അദ്ദേഹം 1595 ൽ മെത്രാപ്പോലീത്തയായും 1597 ൽ മഫ്രിയാനയായും അതേവർഷം തന്നെ അന്ത്യോക്യായുടെ നൂറ്റിരണ്ടാമത്തെ പാത്രിയർക്കീസ് ബാവായായും വാഴിക്കപ്പെട്ടു.1639 ൽ കെയ്‌റോയിൽ സുറിയാനി ക്രിസ്ത്യാനികളെ സന്ദർശിക്കാൻ പോയ അദ്ദേഹം അലക്സാൻഡ്രിയൻ പാത്രിയർക്കീസിനെ കാണുകയും മെത്രാന്മാരില്ലാതെ വിഷമിക്കുന്ന മലങ്കര സഭയെ രക്ഷിക്കുവാൻ പുറപ്പെടുകയും ചെയ്തു. 1652 ഇൽ കറാച്ചി വഴി മൈലാപ്പൂരിലെത്തിയ ബാവായെ പോർച്ചുഗീസുകാർ തടവിലാക്കി.
മൈലാപ്പൂരിൽ വിശുദ്ധ.തോമാശ്ലീഹായുടെ കബറിടത്തിൽ തീർഥാടനത്തിനുപോയി മടങ്ങി വരുന്ന രണ്ടു സുറിയാനി ക്രിസ്ത്യാനികളായ ശെമ്മാശന്മാരെ കണ്ടുമുട്ടുകയും താൻ അന്ത്യോക്യയുടെ പാത്രിയർക്കീസ് ആണെന്നും മലങ്കരയിലെ സുറിയാനിക്രിസ്ത്യാനികളുടെ രക്ഷക്കായാണ് വന്നത് എന്നും അറിയിച്ചു .വാർത്ത മലങ്കരയിൽ പടരുകയും അദ്ദേഹത്തെ രക്ഷിക്കണമെന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനികൾ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു. അദ്ദേവുമായി ഗോവയിലേക്ക് പോകുന്ന കപ്പൽ കൊച്ചി തുറമുഖത്ത് അടുത്തിരിക്കുന്നു എന്ന വാർത്ത പരക്കുകയും ഏകദേശം 25000 സുറിയാനി ക്രിസ്ത്യാനികൾ കൊച്ചി കോട്ടവളയുകയും ചെയ്തു. പോർച്ചുഗീസ് ഭരണാധികാരികൾ ബാവായെ അറബിക്കടലിൽ തള്ളിയിട്ടു മുക്കികൊല്ലുകയും ചെയ്തു. ഇതിനെതുടന്നു രോഷാകുലരായ സുറിയാനിക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ കുരിശിന്മേൽ നാലുദിക്കിലേക്കും കയർ വലിച്ചുകെട്ടി അതിൽ തൊട്ടുകൊണ്ടു 'ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളിടത്തോളം കാലം റോമാ നുകത്തിനു കീഴ്പ്പെടില്ലെന്നും ആയുഷ്കാലം മുഴുവൻ അന്ത്യോഖ്യ സിംഹാസനത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമെന്നും' ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ സത്യം ചെയ്തു. ഇതു കൂനൻ കുരിശു സത്യം എന്ന നാമത്തിൽ അറിയപ്പെടുന്നു.