വീട്ടിൽ അതിക്രമിച്ചു കയറി കാമുകിയുടെ മക്കളെ വെടിവച്ചു കൊന്നു; കാമുകൻ അറസ്റ്റിൽ
Mail This Article
നോർത്ത് ടെക്സസ് ∙ യുഎസിൽ നോർത്ത് റിച്ച്ലാന്റ് ഹിൽഡിലെ വീട്ടിൽ അതിക്രമിച്ചു കയറി 17ഉം 19ഉം വയസ്സുള്ള രണ്ടു യുവാക്കളെ വെടിവച്ചു കൊന്ന കേസ്സിൽ പ്രതി അറസ്റ്റിൽ. ഐഗയ മാനുവേൽ(19), ആന്റണി (17) എന്നിവരെ ഇവരുടെ മാതാവിന്റെ കാമുകൻ ജെസ്സി വില്യംസ് (51) ആണു വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തിയത്.
ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ രണ്ടുപേരും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. മാതാവ് സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്താണ് കാമുകൻ ജെസ്സി വില്യംസ് വീട്ടിൽ എത്തിയത്. വാതിൽ തള്ളിതുറന്ന് അകത്തു കടക്കുകയും ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കു വെടിയുതിർക്കുകയും ആയിരുന്നു. സംഭവത്തിനുശേഷം പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
45 മിനിറ്റിനു ശേഷം വീട്ടിൽ എത്തിയ മാതാവാണ് മക്കളിരുവരും വെടിയേറ്റു കിടക്കുന്നത് ആദ്യമായി കണ്ടത്.ഉടനെ 911 വിളിച്ചു പൊലിസിനെ അറിയിച്ചു. പൊലിസ് എത്തി പരിശോധിച്ചപ്പോൾ 17 വയസ്സുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഐഗയായെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രക്ഷപ്പെട്ട പ്രതി ജെസ്സി വില്യംസിനെ ട്രാഫിക്ക് സ്റ്റോപ്പിനിടെ തിങ്കളാഴ്ച വൈകിട്ട് പൊലിസ് പിടികൂടി.
കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തു. ഫോർട്ട്‍വർത്ത് ജയിലിൽ അടച്ചു. 2 മില്യൺ ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
English Summary :Texas man arrested for shooting girlfriend’s teenaged sons while they slept