മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
Mail This Article
ഷിക്കാഗോ ∙ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി കാറിൽ കയറിയ അമ്മ പിൻസീറ്റിൽ ഇരുന്നിരുന്ന മൂന്നു വയസ്സുള്ള മകന്റെ വെടിയേറ്റു മരിച്ചു. 22 വയസ്സുള്ള ഡീജാ ബെനറ്റ് ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അച്ഛനും അമ്മയും കുട്ടിയും കൂടിയാണ് സൂപ്പർ മാർക്കറ്റിൽ എത്തിയത്. വീട്ടിലേക്ക് മടങ്ങാനായി വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയതായിരുന്നു ഡീജാ. പിൻ സീറ്റില്‍ ഇരുന്ന കുട്ടി തോക്ക് എടുത്തു കളിക്കുന്നതിനിടയിലാണ് വെടിയേറ്റത്.
വെടിയേറ്റ ഇവരെ ഉടനെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലക്ഷ്യമായി കാറിൽ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. സംഭവത്തിൽ പിതാവിന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തോക്കിന് ലൈസെൻസ് ഉണ്ടായിരുന്നതായും എന്നാൽ കാറിൽ സൂക്ഷിക്കുന്നതിനാവശ്യമായ പെർമിറ്റ് ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
2020 ൽ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികൾ മനപൂർവ്വമല്ലാതെ വെടിയുതിർത്തതിനെ തുടർന്ന് 142 മരണവും 242 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2021 ൽ ഇത്തരത്തിൽ കൊല്ലപ്പെട്ടത് 154 പേരും പരുക്കേറ്റത് 244 പേർക്കുമാണ്.