ADVERTISEMENT

ഫ്ലോറിഡ ∙ നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവെൻഷനിൽ പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യപ്രവർത്തകനും മാജിക്ക് അക്കാദമി ചെയർമാനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗിസ് അറിയിച്ചു. 

muthukad-georgy-varghese

ഫൊക്കാനയും പ്രൊഫ. മുതുകാടും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ഫലമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവന്തപുരത്തെ മാജിക്ക് പ്ലാനറ്റിൽ വച്ച് ഫൊക്കാനയുടെ കേരള കൺവെൻഷൻ നടന്നത്. ഫൊക്കാന കേരളാ കൺവെൻഷന്റെ മുഖ്യരക്ഷാധികാരി കൂടിയായിരുന്നു പ്രൊഫ. മുതുകാട്. അമേരിക്കൻ പ്രവാസികളായ ഫൊക്കാന പ്രവർത്തകർക്ക് മാജിക്ക് പ്ലാനറ്റുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ കേരള കൺവെൻഷനിലൂടെ സാധിച്ചു. കേരളാ കൺവെൻഷൻ വേദിയിൽ വച്ച് ഗോപിനാഥ് മുതുകാടിനെ ഫൊക്കാന അവാർഡ് നൽകി ആദരിച്ചിരുന്നു. ഫൊക്കാനയുമായി ഏറെ അടുപ്പം പുലർത്തുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്.

muthukad-fokana-leaders

ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഗോപിനാഥ് മുതുകാടിനെ നേരിട്ട് സന്ദർശിച്ച് ഒർലാന്റോ കൺവെൻഷനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ജൂലൈ ഏഴു മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി. 

താൻ ഫൊക്കാനയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രൊഫ. മുതുകാട്, ഫൊക്കാന നേതാക്കൾ തനിക്കും മാജിക്ക് പ്ലാനറ്റിനും സാമ്പത്തികമായും ധാർമികമായും നൽകിയ പിന്തുണ നിസ്തുലമാണെന്ന് ചൂണ്ടിക്കാട്ടി. ഫൊക്കാന പ്രവർത്തകരുടെ, പ്രത്യേകിച്ച് ഫൊക്കാന വിമൻസ് ഫോറത്തിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് മാജിക്ക് പ്ലാനറ്റിലെ നിർധനരായ 100ൽ പരം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ജീവിത മാർഗമുണ്ടായത്. അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കരിസ്മ എന്ന പദ്ധതി ചിലവ് ഏറ്റെടുത്ത് നടത്തിയത് ഫൊക്കാനയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

muthukad-fokana-leaders-2

ഫ്ലോറിഡ കൺവെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾക്ക് ഗോപിനാഥ് മുതുകാട് നേതൃത്വം നൽകും. ഫൊക്കാന കൺവെൻഷനിൽ ആദ്യമുതൽ അവസാനം വരെ  ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കൺവെൻഷൻ പ്രതിനിധികൾക്കായി മോട്ടിവേഷൻ ക്ലാസും ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com