2022 കെസിസിഎന്‍എ കണ്‍വന്‍ഷന്‍ ക്നായിതോമാ നഗറില്‍
Mail This Article
ഷിക്കാഗോ∙ ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്‍ വേദിക്ക് ക്നായിതോമാ നഗര്‍ എന്നു പേരിട്ടു. കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ കൂടിയ കെസിസിഎന്‍എ എക്സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠ്യേനയാണ് ഈ തീരുമാനം എടുത്തത്. ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്കു പുത്തനുണര്‍വ് നല്‍കി പുഷ്ടിപ്പെടുത്തുകയും കേരളത്തിന്‍റെ സാംസ്കാരികവും, സാമൂഹികവും, സാമ്പത്തിക മേഖലയിലും സമഗ്ര സംഭാവനകള്‍ നല്‍കുകയും ചെയ്ത ക്നായിതോമായുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു യോഗം വിലയിരുത്തി.
പ്രേഷിത കുടിയേറ്റത്തിനു നേതൃത്വം നല്‍കിയ ക്നാനായ സമുദായത്തിന്‍റെ ഗോത്രത്തലവന്‍ ക്നായി തോമായെ ആദരിക്കുന്നതിനും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഭാവിതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനും വേണ്ടിയാണു വടക്കേ അമേരിക്കയിലെ ക്നാനായ മക്കളുടെ മാമാങ്കമായ ക്നാനായ കണ്‍വന്‍ഷന്‍ സെന്‍ററിന് ക്നായിതോമാ നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്നാനായ മക്കളിൽ നിന്നു വളരെ മികച്ച റജിസ്ട്രേഷനാണ് ഇത്തവണത്തെ കണ്‍വന്‍ഷനു ലഭിച്ചിരിക്കുന്നതെന്നു കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുവേണ്ടി കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കൂടുതല്‍ മുറികള്‍ ലഭിച്ചതിനാല്‍ കണ്‍വന്‍ഷന്‍റെ റജിസ്ട്രേഷന്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചെന്നു കെസിസിഎന്‍എ സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ വളരെ ഭംഗിയായി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ആയതിനാല്‍ ഇനിയും റജിസ്റ്റര്‍ ചെയ്യുവാനുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും കെസിസിഎന്‍എ വൈസ് പ്രസിഡന്‍റ് ജോണി കുസുമാലയം അറിയിച്ചു.
കുട്ടിള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം മുന്‍ഗണന നല്‍കുന്ന ക്നാനായ സമുദായം കെസിസിഎന്‍എ. കണ്‍വന്‍ഷനില്‍ മികവുറ്റ പരിപാടികളാണ് കുട്ടികള്‍ക്കും വനിതകള്‍ക്കുംവേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് കെസിസിഎന്‍എ ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍ അറിയിച്ചു. വടക്കേ അമേരിക്കയിലും കേരളത്തില്‍നിന്നുമുള്ള രാഷ്ട്രീയ, സാമുദായിക, സാമൂഹി, കായികരംഗത്തെ അനേകം പ്രതിഭകള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടനെതന്നെ അറിയിക്കുന്നതാണെന്നും കെസിസിഎന്‍എ ട്രഷറര്‍ ജയ്മോന്‍ കട്ടിണശ്ശേരിയില്‍ അറിയിച്ചു.