കലിഫോർണിയ ചർച്ചിലും ഹൂസ്റ്റൺ സൂപ്പർ മാർക്കറ്റിലും വെടിവയ്പ്; മൂന്നു മരണം
Mail This Article
ഹൂസ്റ്റൺ ∙ ഞായറാഴ്ച കലിഫോർണിയയിലെ ഓറഞ്ചു കൗണ്ടിയിലെ പ്രിസ്‍ബറ്ററി ചർച്ചിൽ ആരാധനയ്ക്കുശേഷം അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യുയോർക്ക് ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിൽ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.
തായ്‍വാൻ സ്വദേശികൾ വരുന്ന പ്രിസ്ബിറ്റേറിയൻ ചർച്ചിൽ ആരാധനക്കുശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. മുൻ പാസ്റ്ററെ അഭിനന്ദിക്കുന്നതിനു യോഗം ചേരുകയും ചെയ്തിരുന്നു. അവിടെ ഉണ്ടായിരുന്നവർ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരിൽ 92 വയസ്സുകാരനും ഉൾപ്പെടുന്നു.
ഏഷ്യൻ വംശജർക്കു നേരെയുള്ള അക്രമമായിരുന്നോ എന്നതു വ്യക്തമല്ല. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾ വെടിവെച്ചയാളും ഏഷ്യൻ വംശജനാണെന്ന് പറയപ്പെടുന്നു. ചർച്ചിൽ കൂടിയിരുന്നവർ പെട്ടെന്ന് പ്രതികരിച്ചതിനാൽ അക്രമിയുടെ പാദങ്ങൾ കോഡുവയറു ഉപയോഗിച്ചു ബന്ധിക്കുന്നതിനും അങ്ങനെ വലിയൊരു വിപത്തു ഒഴിവാക്കുന്നതിനും കഴിഞ്ഞതായും പൊലീസ് പറഞ്ഞു.
അതേസമയം, ഞായറാഴ്ച ഉച്ചക്കുശേഷം ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ഫ്ലിയാ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും മൂന്നു പേർക്ക് വെടിയേൽക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ വെടിവച്ചവരും ഉൾപ്പെടുന്നു. മാർക്കറ്റിലുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും തർക്കത്തിൽ ഉൾപ്പെട്ടവരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.