ടെക്സസ് സ്കൂൾ വെടിവയ്പ്; ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളർ
Mail This Article
ടെക്സസ് ∙ നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപകരുടെയും ജീവൻ കവർന്നെടുത്ത തോക്കിനു വിലയായി നൽകിയത് 2000 ഡോളർ. പതിനെട്ടു വയസ്സുള്ള അക്രമി സാൽവദോർ റാമോസ് ജന്മദിനത്തിലാണ് തോക്കുവാങ്ങിയത്. മാരക പ്രഹരശേഷിയുള്ള തോക്ക് വാങ്ങിയത് നിയമാനുസൃതമായിട്ടാണെന്ന് തോക്ക് വിറ്റ ഷോപ്പിന്റെ ഉടമ പറഞ്ഞു. എആർ 15 റൈഫിളിൽ ഒരേ സമയം 272 വെടിയുണ്ടകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യമുണ്ട്.
റാമോസ് മുത്തശ്ശിയെയാണ് ആദ്യം വെടിവച്ചത്. തുടർന്ന് സ്കൂളിലെത്തി കുട്ടികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 2,3,4 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്
സ്കൂളിൽ പ്രവേശിച്ച് 40 മിനിട്ടോളം പൊലീസ് നിഷ്ക്രിയരായിരുന്നതാണ് ഇത്രയും മരണം നടക്കുന്നതിനു കാരണമായതെന്ന് ആരോപണമുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനു ടെക്സസ് ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
അക്രമിയുടെ വെടിയേറ്റ മുത്തശ്ശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊച്ചുമകൻ ചെയ്ത തെറ്റിന് ആവർത്തിച്ചു മാപ്പ് ചോദിച്ചു കരയുകയാണ് മുത്തച്ഛനായ റൊണാൾഡൊ. കൊച്ചുമകൻ തോക്കു വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. സ്കൂൾ പഠനം ഈ വർഷം അവസാനിപ്പിച്ച റാമോസ് തന്നോടൊപ്പം ചില സമയങ്ങൾ ജോലിക്ക് വന്നിരിക്കുന്നതായും, റാമോസിന്റെ അമ്മയുമായി ചില പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.