ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ബിറ്റ്കോയിൻ (ക്രിപ്റ്റോ കറൻസി) മൈനിങ് സ്ഥാപനം ടെക്സസിലെ കോഴ്സികാനയിൽ സ്ഥാപിക്കുവാനുള്ള പുറപ്പാടിലാണ് കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന  റയട്ട് ബ്ലോക്ക് ചെയിന്‍ കമ്പനി. 50,000 ത്തോളം നിവാസികളുള്ള നവാരോ കൗണ്ടിയിലെ 265 ഏക്കർ പ്രകൃതി രമണീയമായ ഭൂമി ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. ഒരു ഭീമൻ വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനിനടുത്താണ്– സ്വിച്ച് എന്നറിയപ്പെടുന്ന പ്രദേശം. 

ഇവിടെ നിന്ന് ക്രിപ്റ്റോ കറൻസി മൈനിങ്ങിനാവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവിൽ ലഭ്യമാക്കുവാൻ കഴിയും.പൂർത്തിയായിക്കഴിയുമ്പോൾ ഈ സ്ഥാപനത്തിന് ഒരു ഗിഗാവാട്ടിന്റെ ക്ഷമതയുണ്ടാകും. യുഎസിലെ 3 ലക്ഷം മുതൽ 10 ലക്ഷം കുടുംബങ്ങൾക്ക് ആവശ്യമായ അത്രയും വൈദ്യുതി. രണ്ട് മണിക്കൂർ അകലെ റോക്ക് ഡേലിലുള്ള സ്ഥാപനത്തിന്റെ 30% കൂടുതൽ ക്ഷമത ഈ സ്ഥാപനത്തിന് ഉണ്ടാകും.

ഞങ്ങൾ നാലുപേർ ചേർന്ന് ആവശ്യമായ ധനം ശേഖരിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ബിറ്റ്‍കോയിൻ മൈനിങ് സ്ഥാപനം സ്ഥാപിച്ചു. ഇന്ന് നാല് പേരുടെ ആ ടീം വളർന്ന് വലുതായി 440 പേരുടേതായി. ഇപ്പോൾ ഞങ്ങൾ കോഴ്സികാനയിൽ ലോകത്തിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ മൈനിങ് സ്ഥാപനം സ്ഥാപിക്കുവാൻ വരികയാണ്. റയട്ടിന്റെ ചീഫ് കമ്മേഷ്യൽ ഓഫിസർ ചാഡ് ഹാരിസ് പ്രമോഷനൽ വിഡിയോവിൽ പറയുന്നു. ഈ വിഡിയോ കണ്ടിട്ട് ജാക്കി സാവിക്കി എന്ന പരിസ്ഥിതി പ്രവർത്തക മറ്റ് സമാനമനസ്കരുമായി യോജിച്ച് കൺസേൺഡ് സിറ്റിസൺസ് ഓഫ് നവാരോ കൗണ്ടി എന്നൊരു സംഘടനയ്ക്കു രൂപം നൽകി. നവാരോ കൗണ്ടിയിൽ ബിറ്റ് കോയിൻ മൈനിങ് നടത്തുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. സംഘടനയിൽ ഇപ്പോൾ 500 ൽ അധികം അംഗങ്ങളുണ്ട്. 

'നോ ടു റയട്ട് ബിറ്റ്കോയിൻ മൈൻ ഇൻ നവാരോ കൗണ്ടി' എന്നൊരു പെറ്റീഷൻ ചെയിഞ്ച് ഡോട്ട് ഓർഗ്‍ പെറ്റീഷൻ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഈ പെറ്റീഷനിൽ ഇതിനകം 632 പേർ ഒപ്പുവച്ചു കഴിഞ്ഞു. 1,000 പേരുടെ ഒപ്പുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. വളരെ രഹസ്യമായി 5,300 നിവാസികൾ മാത്രമുള്ള റോക്ക്ഡേലിൽ നടത്തിയ യോഗത്തിലാണ് മൈനിങ് ഫെസിലിറ്റി തുടങ്ങുവാൻ തീരുമാനമെടുത്തതെന്ന് സാവിക്കി പറയുന്നു.

വിമർശകർ നവാരോ കൗണ്ടി നേരിടുന്ന വരൾച്ചയെ കുറിച്ചും പറയുന്നു.  കഴിഞ്ഞ 128 വർഷങ്ങൾക്കുള്ളിലെ 27 –ാം മത്തെ വലിയ വരൾച്ചയാണ് കൗണ്ടി നേരിടുന്നതെന്ന് സംസ്ഥാന ഗവൺമെന്റും പറഞ്ഞിരുന്നു. മുൻ ഭൂവുടമ പ്രദേശത്ത് കൂടുതൽ തൊഴിൽ കൊണ്ടുവരുന്ന ഒരു സംരംഭത്തിന് ഭൂമി നൽകാൻ തയാറായിരുന്നു. അങ്ങനെയാണ് റയട്ടിന് ഈ ഭൂമി ലഭിച്ചത്. 

യൂണിവേഴ്സിറ്റി ഓഫ് കലഫോർണിയ, ബെർക്ക്‌ലി നടത്തിയ പഠനത്തിൽ ന്യൂയോർക്ക് പ്രദേശത്ത് നടത്തിയ മൈനിങ് മൂലം വ്യക്തികളുടെ ഇലക്ട്രിസിറ്റി ബിൽ പ്രതിമാസം 8 ഡോളറും ചെറുകിട വ്യവസായികളുടെ ബിൽ 12 ഡോളറും വർധിച്ചതായി കണ്ടെത്തി. റയട്ട് കഴിഞ്ഞ വർഷം 213 മില്യൻ ഡോളർ റവന്യൂ നേടിയിരുന്നു. നവാരോ കൗണ്ടിയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒരു ബില്യൻ ഡോളറിന്റെ മാറ്റം സൃഷ്ടിക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com